Asianet News MalayalamAsianet News Malayalam

കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര; കണ്ണൂരിന്‍റെ രാഷ്ട്രീയ കൊലപാതക ചരിത്രം

History of political murder in Kannur
Author
First Published Oct 12, 2016, 6:15 PM IST

കഴിഞ്ഞ നാല് മാസത്തിനിടെ 6 പേർക്കാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരു ആർ.എസ്.എസ് പ്രവർത്തകൻ ബോംബ് നിർമ്മാണത്തിനിടെയാണ് മരിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ്, കൊലപാതകങ്ങൾ അരങ്ങേറുന്നത്.

കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങൾ കണ്ണൂരിലുണ്ടാലുയിട്ടില്ല. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകൻ വാടിക്കൽ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയപക പോക്കലിന് ഇരയാകുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ  കൊലപാതകങ്ങള്‍ക്കിരകളാവുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ക്വാറികളുടെ ലൈസന്‍സ് ഉപയോഗിച്ചു വാങ്ങുന്ന അമോണിയം നൈട്രേറ്റും കോഡ് വയറുകളും ബാറ്ററിയും പെട്രോള്‍ തിരികളും ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ബോംബ് നിര്‍മാണം നടന്നിരുന്നത്. തുടര്‍ന്ന് ബിജെപി- സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തലശേരി, പെരിങ്ങളം, കൂത്തുപറമ്പ് മേഖലകളില്‍ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ബോംബ് നിര്‍മാണം നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ തീവ്രവാദികള്‍ ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നിനൊപ്പം നൈട്രോ മീഥെയ്നും ചേര്‍ത്ത വീര്യം കൂടിയ ബോംബുകള്‍ പോലും കണ്ണൂരില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അടുത്തിടെ കണ്ണൂരിലെ കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്ഫോടന ശേഷിയിലും മാരകമായവയായിരുന്നു. ബോംബ് നിര്‍മാണത്തിനു പ്രത്യേക പരിശീലനം നല്‍കുന്നതായും പരിശീലനം സിദ്ധിച്ചവര്‍ ജില്ലയ്ക്കകത്തും പുറത്തും നിര്‍മാണത്തിനു പോകുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. അക്രമി സംഘങ്ങള്‍ക്കു പൂര്‍ണപിന്തുണയും ചെല്ലും ചെലവും നല്‍കാന്‍ വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍ തയാറാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും പതിവാണ്. ജില്ലയില്‍ കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായാണ് ബോംബ് നിര്‍മാണമെന്നാണു പൊലീസ് കണ്ടെത്തല്‍. രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ സംഘടിത പ്രവര്‍ത്തനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

1980 മുതല്‍ 2015 വരെയുള്ള 35 വര്‍ഷ കാലയളവിനുള്ളില്‍ സിപിഐഎം -  ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയ വൈര്യത്തിൽ ജീവന്‍ പൊലിഞ്ഞത് ഏതാണ്ട് 180 ഓളം ആളുകള്‍ക്കാണ്. 1971ല്‍ തലശ്ശേരിലിയിലുണ്ടായ കലാപത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം കലുഷിതമായത് സിപിഐഎമ്മും ബിജെപിയും തമ്മിലാണ്. പിന്നീട് ഇടക്കാലത്ത് ബിജെപി മാറി പോരാട്ടങ്ങള്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലായി.

ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി. 2008ല്‍ മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് 14 പേരാണ്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വിവാദ കൊലപാതകം മനോജ് വധമായിരുന്നു. കതിരൂര്‍ മനോജ് വധം അല്ലെങ്കില്‍ പയ്യോളി മനോജ് വധം എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഇപ്പോഴത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

ജില്ലയില്‍ എന്നും ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എല്ലാവിഭാഗം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എല്ലായ്പ്പോഴുമുണ്ടാകുന്നത്. തങ്ങളുടെ ഒരു കൂട്ടം പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയും കൊഴിഞ്ഞുപോക്കും ചിലര്‍ മറ്റു പാര്‍ട്ടികളില്‍ ചേരുന്നതും തടയിടാന്‍ ഭയപ്പാടിന്‍റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് പാര്‍ട്ടികളുടെ ഇടപെടലുകള്‍ ബോധ്യപ്പെടുത്തുന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സംഘര്‍ഷം സൃഷ്ടിക്കാന്‍ നേതൃത്വത്തിന്‍റെ അറിവോടെ നടക്കുന്ന നീക്കങ്ങളാണു പലപ്പോഴും കാര്യങ്ങള്‍ വഷളാക്കുന്നതെന്നാണ് പോലീസിന്‍റെ നിഗമനം.

ബോംബ് രാഷ്ട്രീയം കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിടില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ് ബുധനാഴ്ച നടന്ന രാഷ്ട്രീയ കൊലപാതകം. ബി ജെപി പ്രവര്‍ത്തകൻ രമിത്താണ് കൊല്ലപ്പെട്ടത്.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ബോംബേറും ഒരിക്കലും അവസാനിക്കാത്ത വൈരം പോലെ തുടരുന്നു.

ഈ ഇടത് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള നാല് മാസത്തിനിടെ 6 പേർക്കാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.    ഒരു ആർ.എസ്.എസ് പ്രവർത്തകൻ ബോംബ് നിർമ്മാണത്തിനിടെ മരിക്കുകയും ചെയ്തു.  ഈ കൊലപാതകങ്ങളിലൊന്നും മുഴുവൻ പ്രതികളെ പിടികൂടാൻ പൊലീസിനായിലലെന്ന് മാത്രമല്ല, ശക്തമായ നടപടികളിൽ നിന്ന് പൊലീസിനെ പാർട്ടികൾ തന്നെ തടയുകയും ചെയ്യുന്നതാണ് സ്ഥിതി.

 

Follow Us:
Download App:
  • android
  • ios