തൃശ്ശൂര്‍ : സര്‍ക്കാരിന്‍റെ അവഗണനയില്‍ വലഞ്ഞ് സംസ്ഥാനത്തെ എച്ച്ഐവി ബാധിതര്‍. രോഗവും കടബാധ്യതയും മൂലം ജീവിതം ദുരിതത്തിലായ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും ലഭ്യമാകുന്നില്ല. ഓണത്തിന് എത്തിക്കുമെന്ന് പ്രഖ്യാപിച്ച പെന്‍ഷന്‍ ഇവരുടെ കൈകളില്‍ ഇതുവരെ എത്തിയിട്ടില്ല. 

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എച്ച്ഐവി ബാധിതരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി രൂപീകരിച്ച പദ്ധതികളാണ് അധികൃതരുടെ അനാസ്ഥയില്‍ ഇവര്‍ക്ക് കിട്ടാതെ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20 കോടിയും സംസ്ഥാന സര്‍ക്കാര്‍ ഏഴ് കോടിയും എച്ചഐവി ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹരായവര്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല.

എച്ച്ഐവി ബാധിതരുടെ വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്‍റെ കൈകളിലില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ 30000 എച്ച്ഐവി ബാധിതര്‍ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്‍റെ കൈകളിലില്ല. രോഗികള്‍ നേരിട്ട് പരാതിയുമായി പോകില്ലാത്തതിനാല്‍ അധികൃതര്‍ ഇവരെ ചൂക്ഷണം ചെയ്യുകയാണ്.