ത്രിപുര മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറി

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറി. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരി ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്കാണ് താമസം മാറ്റിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ത്രിപുര മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാറിന് ഇതുവരെ സ്വന്തമായി വീടില്ല.

എംഎല്‍എ ഹോസ്റ്റല്‍ എംഎല്‍എ എന്ന നിലയില്‍ താമസിക്കാമെങ്കിലും അതിന് വിസമ്മതിച്ചാണ് പാര്‍ട്ടി ഓഫീസിലെ രണ്ട് മുറികള്‍ തിരഞ്ഞെടുത്തത് എന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ മാണിക് നയിച്ച ഇടതുപക്ഷം പരാജയപ്പെട്ടിരുന്നു.

നേരത്തെ രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന വിശേഷണമാണ് മാണിക് സര്‍ക്കാറിനുണ്ടായത്. ഫെബ്രുവരി 18ന് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ 1520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2410 രൂപയുമാണ് ഉള്ളത് എന്നാണ് പറഞ്ഞത്.