സ്വപ്നതുല്യമായ നേട്ടമാണ് ജപ്പാന്‍ ലോകകപ്പില്‍ സ്വന്തമാക്കിയത്

മോസ്കോ: ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല ജപ്പാന്. ഒമ്പത് ഗോളടിച്ചു വന്ന ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ എത്ര വാങ്ങിക്കൂട്ടുമെന്ന് കണക്കെടുത്തവരായിരുന്നു കൂടുതല്‍ പേരും. എന്നാല്‍, സമുറായ് വീര്യം കാത്തുവച്ചത് മറ്റൊന്നാണ്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് കളത്തില്‍ കാണിച്ചു തന്നു ജപ്പാന്‍. മുഖം കാണിച്ചുമടങ്ങാന്‍ വന്നതല്ലെന്ന് വിളിച്ചുപറഞ്ഞു.

വേഗത്തിലും പന്തടക്കത്തിലും ബെല്‍ജിയത്തെ കവച്ചുവച്ചു ജപ്പാന്‍റെ യുവനിര. അവസാന നിമിഷം തോറ്റ് മടങ്ങിയെങ്കിലും ജപ്പാന്‍റെ പ്രകടനം ഫുട്ബോളില്‍ ഇനിയും മേല്‍വിലാസം ലഭിക്കാത്ത ഏഷ്യക്ക് പ്രചോദനമാണ്. ടീമിന്‍റെ മികവിനൊപ്പം കയ്യടി നേടിയാണ് ജപ്പാന്‍റെ ആരാധകരും റഷ്യയില്‍ നിന്ന് മടങ്ങിയത്.

അവരുടെ ടീമിന്‍റെ കളിക്ക് ശേഷം ആരാധകര്‍ ഗാലറികള്‍ വൃത്തിയാക്കിയ ശേഷമായിരുന്നു ഗ്രൗണ്ട് വിട്ടത്. ഇപ്പോള്‍ ലോകകപ്പില്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയ ടീമിനു രാജ്യം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ഫുട്ബോളില്‍ പുതിയ വളര്‍ച്ച തേടുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ജപ്പാന്‍ ആരാധകരുടെ സ്നേഹം കണ്ടു പഠിക്കാവുന്നതാണ്. 

Scroll to load tweet…