ദില്ലി: മാനഭംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ (പ്രിയങ്ക തനേജ) കീഴടങ്ങിയേക്കും. അതിനിടെ, ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളില്‍ പ്രചരിച്ച ഹണിപ്രീത് യാഥാര്‍ഥ്യത്തിലുള്ളതല്ല. കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സംഭവങ്ങളുടെയും പിന്നില്‍ ഞാനാണെന്ന തരത്തിലാണ് കേള്‍ക്കുന്നത്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വിവരിക്കാനാവില്ല. രാജ്യദ്രോഹി എന്നെന്നെ വിളിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദേശസ്‌നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങനെ പെരുമാറാന്‍ കഴിയും? കനത്ത പൊലീസ് സുരക്ഷയില്‍ കഴിഞ്ഞിരുന്ന തനിക്ക് എങ്ങനെയാണ് രാജ്യദ്രോഹിയാവാന്‍ സാധിക്കുക. പപ്പയെ ഉടന്‍ കാണാന്‍ കോടതി അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും ഹണിപ്രീത് പറഞ്ഞു. 

ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിര്‍ദേശമനുസരിച്ചാണ് കീഴടങ്ങുന്നതെന്നാണ് സൂചന. ഇരുവരും തമ്മില്‍ അച്ഛന്‍മകള്‍ ബന്ധമല്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഗുര്‍മീതിന്റെ ജയില്‍ശിക്ഷയെ തുടര്‍ന്ന് പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീത് ആണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.