അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തെൽതുംദേയെ വിട്ടയക്കാൻ പുനെ കോടതി ഉത്തരവ്
ഫെബ്രുവരി 11 വരെ ആനന്ദ് തെൽതുംഡെയ്ക്ക് സുരക്ഷ ഒരുക്കാനും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെയാണ് ആനന്ദ് തെൽതുംഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂനെ: ഭീമാ കോരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ദളിത്, മാർക്സിസ്റ്റ് ചിന്തകനും ഗോവ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മാനേജ്മെന്‍റ് പ്രൊഫസറുമായ ആനന്ദ് തെൽതുംദെയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പൂനെ സെഷൻ കോടതി. ആനന്ദ് തെൽതുംഡെയെ വിട്ടയക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ഫെബ്രുവരി 11 വരെ ആനന്ദ് തെൽതുംഡെയ്ക്ക് സുരക്ഷ ഒരുക്കാനും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെയാണ് ആനന്ദ് തെൽതുംഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ പരിരക്ഷ നിലനിൽക്കെയാണ് പ്രമുഖ ദളിത്, മാർക്സിസ്റ്റ് ചിന്തകനും സാമൂഹ്യപ്രവർത്തകനുമായ ആനന്ദ് തെൽതുംദെയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെൽതുംദെക്ക് സുപ്രീം കോടതി ഫെബ്രുവരെ 18 വരെ അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുനെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
Read More : ആനന്ദ് തെൽതുംദെയുടെ അറസ്റ്റ് സുപ്രീം കോടതി പരിരക്ഷ ലംഘിച്ച്
തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം എന്ന ആനന്ദ് തെൽതുംദെയുടെ ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ നാല് ആഴ്ച്ചത്തേക്ക് അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മുൻകൂർ ജാമ്യം തേടാനുള്ള സമയമാണ് കോടതി അനുവദിച്ചത്. പുനെയിലെ കീഴ്ക്കോടതി കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള സമയപരിധി ശേഷിക്കെയാണ് സുപ്രീം കോടതി നിർദ്ദേശം ലംഘിച്ച് തെൽതുംദെയെ അറസ്റ്റ് ചെയ്തത്.