%

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി: ഉത്തർപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സൃഷ്ടിച്ച അത്ഭുതം നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സാദ്ധ്യമാക്കുമെന്ന് യുപിയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പിസിസി അദ്ധ്യക്ഷൻ രാജ് ബബ്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അമേഠിയിലും റായ്ബറേലിയും ഒതുങ്ങിയ പ്രിയങ്ക ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകമാനം പ്രചരണത്തിനുണ്ടാകുമെന്ന സൂചനയും രാജ് ബബ്ബർ നൽകുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിൽ പാർട്ടിയെ നയിക്കാൻ രാജ്ബബ്ബാറിന് ഹൈക്കമാൻഡ് കടിഞ്ഞാണ്‍ ഏൽപിച്ചത് തീർത്തും അപ്രതീക്ഷിതമായിട്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലും റായ്ബറേലിയിലും മാത്രമായി ഒതുങ്ങിയ കോണ്‍ഗ്രസ്സിനെ ഈ പ്രതിസന്ധി ഘട്ടത്തിൽ കരകയറ്റാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് രാജബബ്ബാർ പ്രകടിപ്പിക്കുന്നത്.പ്രിയങ്ക ഗാന്ധി പ്രചരണ നേതൃത്വമേറ്റെടുക്കാനുള്ള സാദ്ധ്യതയും ബബ്ബർ തള്ളിക്കളയുന്നില്ല

യുപിയിൽ എസ് പിയും,ബിജെപിയും,ബിഎസ്പിയും കോണ‍ഗ്രസ്സിന് തുല്യ ശത്രുക്കളാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്താൻ നേതാക്കൾക്ക് ദൗർലഭ്യമില്ല. ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപ് കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമായ യുപിയിൽ, 2014ൽ ബിജെപി ഉണ്ടാക്കിയ അത്ഭുത വിജയത്തിന് സമാനമായ വിജയം ഇത്തവണ കോണ്‍ഗ്രസ് നേടുമെന്നാണ് ബബ്ബറിന്‍റെ അവകാശവാദം.

തന്‍റെ ലക്ഷ്യം യാഥാർത്ഥ്യമാകാൻ തക്ക രാഷ്ട്രീയ സാഹചര്യങ്ങൾ വരുംദിവസങ്ങളിൽ ഉരുത്തിരിയും എന്നും രാജ്ബബ്ബർ ഉറപ്പിക്കുന്നു.അതെ സമയം ബിജെപി കിഷോർ കുമാർ മൗര്യ എന്ന ഒബിസി നേതാവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയപ്പോൾ, പഞ്ചാബിൽ നിന്നുമുള്ള മുന്നോക്കക്കാരനായ രാജ്ബബ്ബറിനെ പിസിസി അദ്ധ്യക്ഷനാക്കിയത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.