അധ്യാപക യോഗ്യത പരീക്ഷ 'പ്രാദേശിക ഭാഷകളെ ഒഴിവാക്കിയിട്ടില്ല' മറപടിയുമായി മാനവ വിഭവശേഷി മന്ത്രി
ദില്ലി: ദേശീയ സ്കൂൾ അധ്യാപക യോഗ്യത പരീക്ഷയിൽ നിന്ന് മലയാളം, തമിഴ്, ബംഗാളി ഉൾപ്പടെ 17 പ്രാദേശിക ഭാഷകളെ സിബിഎസ്‍സി ഒഴിവാക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രാദേശിക ഭാഷകളെ ഒഴിവാക്കി എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം ഉൾപ്പടെ 20 ഭാഷകളിലാണ് നേരത്തെ യോഗ്യത പരീക്ഷ നടന്നിരുന്നത്.
ഇതിൽ നിന്ന് 17 പ്രാദേശിക ഭാഷകളെ ഒഴിവാക്കാനുള്ള സിബിഎസ്‍ഇ തീരുമാനം എടുത്തിരുന്നു. ഇത് പിൻവലിക്കാൻ കഴിഞ്ഞ 15ന് നിര്‍ദ്ദേശം നൽകിയിരുന്നു. നേരത്തെ നടന്നു വന്നതുപോലെ 20 ഭാഷകളിലും യോഗ്യത പരീക്ഷ ഇത്തവണയും നടത്തുമെന്നും മന്ത്രി പറഞ്ഞു. തമിഴ് ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളെ ഒഴിവാക്കി എന്ന ആരോപണവുമായി കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടികൾ രംഗത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രി വ്യക്തത വരുത്തിയത്.
