പ്രാദേശിക നേതാവ് അടക്കം 10പേരെ പൊലീസ് അറസ്റ്റു ചെയ്തു

പാറ്റ്ന: ബിഹാറിൽ പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്‍കി ബലാത്സംഗം ചെയ്തു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സര്‍വേയിലാണ് ബിഹാര്‍ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള മുസാഫര്‍പൂരിലെ ശിശു കേന്ദ്രത്തിലെ ബലാല്‍സംഗ വിവരം കണ്ടെത്തിയത്. സാമൂഹ്യസുരക്ഷാ വകുപ്പ് നല്‍കിയ പരാതിയിൽ പ്രാദേശിക നേതാവ് അടക്കം 10പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബലാല്‍സംഗത്തെ എതിര്‍ത്ത ഒരു കുട്ടിയ കൊന്ന് കുഴിച്ചു മൂടിയെന്ന് ഇരകള്‍ പൊലീസിന് അറിയിച്ചിട്ടുണ്ട്. 

തുടരെ ലഹരി മരുന്ന് കുത്തിവച്ചുള്ള പീഡനത്തിൽ മാനസിക നില തകരാറിലായ ചില കുട്ടികള്‍ അക്രമണണസ്വഭാവം കാണിക്കുന്നുണ്ട്. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. ചികില്‍സയ്ക്കായി എയിംസിലെ വിദഗ്ധ സംഘമെത്തിയിട്ടുണ്ട്. കുട്ടികളുടെ ശരീരത്ത് ലഹരി മരുന്ന് കുത്തിവച്ചതിന്‍റെ പാടുകളുണ്ടെന്ന് ചികില്‍സിച്ച ഡോക്ടര്‍ അറിയിച്ചു. ബലാല്‍സംഗം കൂടാതെ ക്രൂരമായി ശാരീരീക പിഢനത്തിനും കുട്ടികള്‍ ഇരായെന്നാണ് വ്യക്തമാകുന്നത്. 

പൊള്ളിച്ചതിന്‍റെയും മുറിവേല്‍പിച്ചതിന്‍റെ പാടുകള്‍ ശരീരത്തുണ്ട്. കുട്ടികളെ സര്‍ക്കാര്‍ പറ്റ്നയിലേയ്ക്കും മധുബനിയിലേക്കുമാണ് മാറ്റിയത് .ബ്രജേഷ് താക്കൂറെന്ന പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിലുളള എൻ.ജി.ഒയാണ് ശിശുസംരക്ഷണ കേന്ദ്രം നടത്തിയിരുന്നുത്. മുഖ്യപ്രതിയെ ഉപമുഖ്യമന്ത്രി സുശീൽ മോദി സംരക്ഷിക്കുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകും വരെ പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് ലോക്സഭയിൽ വിഷയം ഉന്നയിച്ച കോണ്‍ഗ്രസ് അംഗം രഞ്ജീത് രഞ്ജൻ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ലോക്സഭയിൽ അറിയിച്ചു.