ഗോരക്ഷകർ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും യുപി സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശ്: ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന കലാപത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഉത്തർപ്രദേശ് ഡിജിപി പറഞ്ഞിരുന്നു. ഗോരക്ഷകർ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും യുപി സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ഗോസംരക്ഷകർ അടിച്ചു കൊന്ന അഖ്ലാഖിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്. സംഘർഷത്തിന്റെ മറവിൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്. കല്ലേറിൽ പരിക്കേറ്റ് സഹപ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടർന്നാണ് വെടി വച്ച് വീഴ്ത്തിയത്. വെടിയുണ്ട തലച്ചോറിൽ തറച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.
അതേസമയം വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘർഷം നടന്ന സ്ഥലത്തേയ്ക്ക് യോഗി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതിയടക്കം വിമർശനമുന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി കാര്യക്ഷമമായി ഇടപെടണം എന്ന് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളടക്കം പ്രതിഷേധസ്വരമുയർത്തുന്നുണ്ട്. പശുവധ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.
പൊലീസുകാർക്കെതിരെ അക്രമികൾ നടത്തിയ കല്ലേറിൽ സുബോധ് കുമാറിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. കല്ലേറിലാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടതും പൊലീസ് അന്വേഷണം ആരംഭിച്ചതും. മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ബജ്രംഗ് ദൾ പ്രവർത്തകനായ യോഗേഷ് രാജ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
