തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരന്തനിവാരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘിക്കപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹന്‍ദാസ് പറഞ്ഞു. ദുരന്തം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയുണ്ടായിയെന്നും കടലോരങ്ങളില്‍ കടപ്പുറത്ത് മത്സ്യം ചത്തുപൊങ്ങുന്നത് പോലെയായിരുന്നു മനുഷ്യശരീരങ്ങള്‍ കാണപ്പെട്ടതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. വീഴ്ചയുണ്ടായത് ഉദ്യോഗസ്ഥ തലത്തിലാണെന്നും സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ മന്ത്രിമാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

നേരത്തെ, ചുഴലിക്കാറ്റ് സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ വീഴ്ചവരുത്തയതില്‍ പോലീസ്, ഫിഷറീസ്, കാലാവസ്ഥ വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാന്‍ കഴിയില്ലെന്നു കമ്മീഷന്‍ പറഞ്ഞു.