തൃശൂരില്‍ ആൾക്കൂട്ടം നോക്കിനിൽക്കേ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു

തൃശൂര്‍: ആൾക്കൂട്ടം നോക്കിനിൽക്കേ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതി ജീത്തുവാണ് കൊല്ലപ്പെട്ടത്. തീ കൊളുത്തിയ ഭർത്താവ് വിരാജു ഒളിവിലാണ്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം . ഗുരുതര പരിക്കുകളോടെ മെഡി. കോളേജിൽ ചികിത്സയിലായിരുന്ന യുവതി ഇന്നാണ് മരിച്ചത്.

ഭര്‍ത്താവും ജീത്തുവും മാസങ്ങളായി പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തുവരുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബശ്രീ യോഗത്തിന് വന്ന 20ലധികം പേരും ജീത്തുവിന്‍റെ പിതാവും സ്ഥലത്തുണ്ടായിരുന്നെങ്കിലും സംഭവം തടയാന്‍ ആര്‍ക്കും തടയാന്‍ കഴിഞ്ഞില്ല.

കുടുംബശ്രീ യോഗത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഒളിച്ചിരുന്ന വിരാജു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അതിവേഗം തീ പടര്‍ന്നതോടെ ചുറ്റുമുള്ളവര്‍ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. 

ജീത്തുവിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരാജുവിനായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.