Asianet News MalayalamAsianet News Malayalam

സംശയരോഗത്തെത്തുടര്‍ന്നു ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

husband killed his wife
Author
New Delhi, First Published Jul 8, 2016, 4:48 AM IST

കരുനാഗപ്പള്ളി: ഗള്‍ഫില്‍ നിന്നെത്തിയ യുവാവ്‌ സംശയരോഗത്തെത്തുടര്‍ന്നു ഭാര്യയെ അടിച്ചുകൊന്നു. കൊലപാതകം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചതു പരാജയപ്പെട്ടതോടെ യുവാവ്‌ ഒളിവില്‍പോയി. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരിയില്‍ അബ്‌ദുള്‍ സലിമിന്‍റെ ഭാര്യ സനുജയാണു ബുധനാഴ്‌ച രാത്രി പതിനൊന്നോടെ ദാരുണമായി കൊല്ലപ്പെട്ടത്‌. 

ജൂണ്‍ 30നാണ്‌ അബ്‌ദുള്‍ സലിം അവധിക്ക്‌ നാട്ടിലെത്തിയത്‌. റമദാന്‍ ദിവസം സനുജയുടെ വീട്ടില്‍പോയി തിരിച്ചെത്തിയശേഷം ഇവര്‍ തമ്മില്‍ രാത്രി പത്തോടെ വഴക്കുണ്ടായി. കുട്ടികള്‍ ഉറങ്ങിയതോടെയാണു വഴക്കുണ്ടായത്‌. ഇതിനിടെ സലീമിന്റെ അടിയേറ്റു ബോധം കെട്ടുവീണ സനുജ ഏറെ നേരമായിട്ടും ഉണരാത്തതിനെത്തുടര്‍ന്നു മരിച്ചെന്നു കരുതി സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. 

അലുമിനിയം ഏണി മുറിയില്‍ ചാരി യുവതിയുടെ കഴുത്തില്‍ കയര്‍ ഉപയോഗിച്ചു കുരുക്കിട്ട്‌ ഫാനില്‍ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. സാമാന്യം തടിയുള്ള സനൂജയെ എടുത്തുയര്‍ത്താന്‍ കഴിയാത്തതിനാല്‍ ശ്രമം പാളി.  ദമ്പതികള്‍ വഴക്കിടുന്ന വിവരം ഇതിനകം സമീപത്തു താമസിക്കുന്ന അബ്‌ദുള്‍ സലിമിന്റെ സഹോദരന്‍ സനുജയുടെ പിതാവ്‌ അബ്‌ദുള്‍ സമദിനെ അറിയിച്ചിരുന്നു. 

വിവരമറിയാന്‍ പിതാവ്‌ സനുജയെ വിളിച്ചപ്പോള്‍ മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച്‌ അബ്‌ദുള്‍ സലിം മുങ്ങി. മകള്‍ ഫോണ്‍ എടുക്കാത്തതില്‍ പന്തികേടു തോന്നിയ അബ്‌ദുള്‍ സമദ്‌ വീട്ടിലെത്തിയപ്പോള്‍ സനുജ തറയില്‍കിടക്കുന്നതാണു കണ്ടത്‌. തുടര്‍ന്നു ബന്ധുക്കളേയും അയല്‍വാസികളേയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകള്‍ക്ക്‌ മുമ്പു മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. തുടര്‍ന്നു കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ്‌ അന്വേഷിച്ചെങ്കിലും അബ്‌ദുള്‍ സലിമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

Follow Us:
Download App:
  • android
  • ios