നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് 'ഇന്ത്യ' സഖ്യയോഗത്തിലേക്ക് ക്ഷണമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പാർലമെന്റിൽ അംഗങ്ങളുള്ള പാർട്ടികൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനമെന്നും, ടിവികെയെ മാറ്റിനിർത്തിയതല്ലെന്നും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ വിജയ്‌യുടെ പാർട്ടിക്ക് നിലവിൽ എംപിമാരില്ല.

ദില്ലി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ 'ഇന്ത്യ' സഖ്യത്തിന്റെ നിർണായക യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർലമെന്റിൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ യോഗ്യതയെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. ശെൽവപെരുന്തഗൈയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യാനാണ് 'ഇന്ത്യ' സഖ്യം ഇന്ന് യോഗം ചേരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയ്‌യുടെ പാർട്ടി തമിഴ്‌നാട്ടിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടിക്ക് നിലവിൽ പാർലമെന്റിൽ പ്രതിനിധികളില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് വിജയ് ഭരണം പിടിച്ചത്. ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ പിന്തുണ വിജയ്‌യുടെ ടിവികെയ്ക്ക് ഉണ്ട്. എങ്കിലും ടിവികെയെ മാറ്റിനിർത്തിയതല്ലെന്നും, പാർലമെന്റ് അംഗങ്ങളുള്ള സഖ്യകക്ഷികൾക്ക് മാത്രമായി നിശ്ചയിച്ച യോഗമായതിനാലാണ് വിജയ്‌യുടെ പാർട്ടിക്ക് ക്ഷണം ലഭിക്കാത്തതെന്നും ശെൽവപെരുന്തഗൈ പറഞ്ഞു. വിജയ്‌യുടെ ടിവികെ പാർട്ടി സഖ്യത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ.