രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സൂചിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്ത കാശ്മീരിലെ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
ശ്രീനഗർ: രാജ്യത്ത് സ്ത്രീകള് സുരക്ഷിതരല്ലെന്ന് സൂചിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്ത കാശ്മീരിലെ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ജമ്മു കശ്മീര് പൊതുഭരണ വിഭാഗം കേന്ദ്രസര്ക്കാര് നിര്ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. 2010ൽ സിവില് സര്വ്വീസിന് ഒന്നാം റാങ്ക് ലഭിച്ച കശ്മീര് സ്വദേശി ഷാ ഫൈസലിനെതിരെയാണ് ട്വീറ്റിന്റെ പേരില് നടപടിക്കൊരുങ്ങുന്നത്. റേപ്പിസ്ഥാനെ’ന്ന തലക്കെട്ടിലാണ് ഷാ ട്വീറ്റ് ചെയ്തത്. ജമ്മു കശ്മീരിലെ വൈദ്യുതി വികസന മന്ത്രാലയം എംഡിയായിരുന്ന ഷാ ഫൈസല് ഇപ്പോള് ഹാര്വാര്ഡ് സര്വ്വകലാശാലയില് ഉപരിപഠനം നടത്തുകയാണ്.
ഔദ്യേഗിക കൃത്യ നിർവ്വഹണത്തിന് കളങ്കം വരുത്തി എന്ന് കാണിച്ചാണ് കശ്മീര് സര്ക്കാര് ഷാക്ക് കത്തയച്ചത്. കേന്ദ്രസര്ക്കാരിന്റെ പേഴ്സണല് ആന്റ് ട്രെയിനിംഗ് വിഭാഗം ആവശ്യപ്പെട്ട രീതിയിൽ വിശദീകരണം നല്കണമെന്നാണ് ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷായുടെ ട്വീറ്റ് സിവില് സര്വ്വീസ് ചട്ടം ലംഘിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏപ്രില് 22നാണ് ‘തെക്കേ ഏഷ്യയിലെ ബലാത്സംഗ സംസ്കാര’ത്തിനെതിരെ ഷാ ഫൈസല് ട്വീറ്റ് ചെയ്തത്.
ഗുജറാത്തില് അശ്ലീല ചിത്രത്തിന് അടിമയായ വ്യക്തി 46 കാരിയെ ബലാത്സംഗം ചെയ്ത വാര്ത്ത, ‘ഗോത്ര ഭരണ വ്യവസ്ഥ + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്’ എന്ന പേരില് ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിന്റെ പകർപ്പ് ഷാ തന്നെയാണ് പുറത്ത് വിട്ടത്. ബലാത്സംഗ സംസ്കാരത്തിനെതിരെയുള്ള ട്വീറ്റിന് എന്റെ ബോസ് എനിക്കൊരു പ്രേമലേഖനം അയച്ചിട്ടുണ്ട്’ എന്ന പേരിലാണ് അദ്ദേഹം കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ജമ്മുകശ്മീരിലെ ഐഎഎസുകാരനെതിരെയുള്ള നടപടിയില് ദുരൂഹതയുണ്ട്, ട്വീറ്റ് എങ്ങനെയാണ് വഞ്ചനാപരമാവുന്നതെന്നും കശ്മീര് മുന് മുഖ്യമന്ത്രി ഒമാര് അബ്ദുള്ള ട്വിറ്ററില് പ്രതികരിച്ചു.
