ബ്രസീല്‍ തന്നെയാണ് ഈ ലോകകപ്പിലെ ഫേഫറിറ്റുകളെന്നാണ് ഇബ്രയുടെ പക്ഷം

സ്റ്റോക്ക് ഹോം: റഷ്യന്‍ ലോകകപ്പിന്‍റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ക്രിസ്റ്റ്യാനോയ്ക്കും മെസിക്കുമൊപ്പം ലോകതാരമായി വിലസിയ ഇബ്രയ്ക്ക് പക്ഷെ സ്വീഡന്‍റെ ലോകകപ്പ് ടീമിലിടം പിടിക്കാനായില്ല. യുവതാരങ്ങളെ അണിനിരത്തിയുള്ള തന്ത്രങ്ങളാണ് പരിശീലകന്‍ ജാനെ ആൻഡർസൻ നടപ്പിലാക്കിയത്.

ലോകകപ്പിന് യോഗ്യത നേടാന്‍ ജാനെയുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചതോടെ ഇബ്രയ്ക്കുവേണ്ടി മുറവിളി കൂട്ടാന്‍ ആരാധകരും എത്തിയില്ല. എങ്കിലും ഇബ്ര കൂടി വേണമായിരുന്നു എന്ന ആഗ്രഹം ഏവരും പങ്കുവച്ചിരുന്നു. ലോകകപ്പ് സ്വപ്നത്തിലേക്ക് പന്തുതട്ടാനാകില്ലെങ്കിലും ഗ്യാലറിയില്‍ ആരാധകര്‍ക്കൊപ്പം താനുണ്ടാകുമെന്ന് സ്ലാട്ടന്‍ വ്യക്തമാക്കി.

ലോകകപ്പ് ആവേശം ലോകമാകെ അലയടിക്കുമ്പോള്‍ മാറിനില്‍ക്കാനാകില്ല. സ്വീഡനുവേണ്ടി ആര്‍ത്തുവിളിക്കാന്‍ റഷ്യന്‍ ഗ്യാലറിയിലെത്തുമെന്നും സൂപ്പര്‍താരം വ്യക്തമാക്കി. കിരീട സാധ്യതകളുള്ള ടീമുകളെക്കുറിച്ചും താരം മനസുതുറന്നു. ബ്രസീല്‍ തന്നെയാണ് ഈ ലോകകപ്പിലെ ഫേഫറിറ്റുകളെന്നാണ് ഇബ്രയുടെ പക്ഷം. ബ്രസീല്‍ കഴിഞ്ഞാല്‍ സ്പെയ്നും ജര്‍മനിയുമാണ് കപ്പടിക്കാന്‍ സാധ്യതയെന്നാണ് താരം പറയുന്നത്.

ലോകകപ്പ് ആവേശം ലോകമാകെ അലയടിക്കുമ്പോള്‍ മാറിനില്‍ക്കാനാകില്ല.

സ്വീഡന്‍ ലോകകപ്പ് നേടണമെന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഇബ്ര അര്‍ജന്‍റീനയുടെ സാധ്യതകളെക്കുറിച്ചും വാചാലനായി. ലിയോണല്‍ മെസിയെന്ന ഇതിഹാസ താരം തന്നെയാണ് അര്‍ജന്‍റീനയുടെ സാധ്യതകളുടെ പിന്നിലെന്നും ഇബ്ര കുട്ടിച്ചേര്‍ത്തു.