ഇടുക്കി: അപകത്തില്‍പെട്ട് അത്യാസന്നനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തിരിക്കേണ്ടിവന്നത് നാല് മണിക്കൂര്‍. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പള്ളിവാസല്‍ ആറ്റുകാടിന് സമീപം കെഎസ്ആര്‍ടിസി ബസ്സും ബൈക്കുമായി കൂട്ടിയിട്ച്ച് ബൈക്ക് യാത്രിക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയും, ഒരാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആറ്റുകാട് സ്വദേശിയായ ദിനേശനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പ്രഥമിക ചികിത്സ നല്‍കിയ ഉടന്‍തന്നെ തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഗുരുതര പരിക്കുള്ള ഇയാളെ കൊണ്ടുപേകുന്നതിന് ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വന്നത് നാല് മണിക്കൂറാണ്. 

ഹൈറേഞ്ചില്‍ ആധുനിക സംവിധാനമുള്ള ഇത്തരം ആംബുലന്‍സ്‌കളുടെ സര്‍വ്വീസ് ഇല്ലാത്തതിനാല്‍ പലപ്പോഴും സമീപ ജില്ലയായ എറണാകുളത്തെയാണ് ആശ്രയിക്കുന്നത്. ദൂരക്കൂടുതലിനൊപ്പം റോഡുകളുടെ ശോചനീയാവസ്ഥയും കൊണ്ട് ആംബുലന്‍സ് മൂന്നാറില്‍ എത്തുന്നതിന് നാലുമണിക്കൂര്‍ വേണ്ടിവന്നു. ഇതുവരെ വേദനകടിച്ചമര്‍ത്തി മരണത്തെ മുന്നില്‍കണ്ട് യുയാവ് കിടക്കുകയായിരുന്നു.