ഇടുക്കിയില്‍ മൃഗാശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

ഇടുക്കി: ഇടുക്കിയില്‍ മൃഗാശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച കേസിൽ ലോക്കൽ സെക്രട്ടറി അടക്കം മൂന്ന് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ശാന്തന്‍പാറ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഡോക്ടറുമായ കാളീശ്വരനെ മ‍ദ്ദിച്ച കേസിലെ പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞമാസം 23 നാണ് ശാന്തൻപാറ വെറ്റിനറി ഡിസ്പെൻസറിയിലെ ഡോക്ടർ കാളീശ്വരനെ ലോക്കൽ സെക്രട്ടറി അടക്കമുള്ള സംഘം ആശുപത്രിയിൽ കയറി മർദ്ദിച്ചത്. അസുഖമുള്ള കോഴിക്കുഞ്ഞുങ്ങളെ പ‌ഞ്ചായത്ത് വഴി വിതരണം ചെയ്യാൻ തമിഴ്നാട് കോഴിക്കച്ചവടക്കാരെ ഡോകർടർ സഹായിക്കുന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം. 

കേസിൽ പ്രതികളായ ശാന്തൻപാറ ലോക്കൽ സെക്രട്ടറി വിവി ഷാജി, ബ്രാഞ്ച് സെക്രട്ടറിമാരായ അനുകുമാർ, കെന്നഡി എന്നിവരാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ ഡോക്ടറെ മർദ്ദിച്ചില്ലന്നും ക്രമക്കേടുകൾ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. തുടർച്ചയായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഡോകർടർക്കെതിരെ സിപിഎം ഭരണത്തിലുള്ള പ‌‌ഞ്ചായത്ത് ഭരണ സമിതി സർക്കാറിന് പരാതി നൽകിയിരുന്നു. 

ഇതേ തുടർന്നുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചു. കേസിൽ സർക്കാറിന്‍റെ വാദം കൂടി കേട്ട ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ മൂൻകൂർ ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കാനും ആഴ്ചയിൽ രണ്ട് ദിവസം സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 40,000 രൂപ കെട്ടി വയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രതിഭാഗത്തിനായി അഡ്വ ഉണ്ണി എസ്. കാപ്പൻ ഹാജരായി.