കുട്ടിക്കാനം: ഇടുക്കിയിലെ കുട്ടിക്കാനത്ത് ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കുട്ടിക്കാനത്തുള്ള സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി സബിത മാജി ആണ് കൊല്ലപ്പെട്ടത്.
എസ്റ്റേറ്റിനുള്ളിലെ കുറ്റിക്കാട്ടിലാണ് സബിത മാജിയുടെ മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി സബിതമാജിയും ഭർത്താവ് കുന്തൻമാജിയും കുട്ടിക്കാനത്തെ കള്ളുവേലി എസ്റ്റേറ്റിലെ തൊഴിലാളികളാണ്. ഞായറാഴ്ച കുന്തൻ മാജി പണിക്ക് പോയി അഞ്ചു മണിയോടെ തിരികെ എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ കണ്ടില്ല. തുടർന്ന് ഭർത്താവും സമീപത്തെ ലയങ്ങളിൽ താമസിക്കുന്നവരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭൂരിഭാഗവും നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തലക്കും ദേഹത്തുമായി 10 ഓളം വെട്ടേറ്റ മുറിവുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തി. സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകൾ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി കിടപ്പുണ്ടായിരുന്നു. ഇതിനു സമീപത്തായി രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഇവിടെ നിന്നും 100 മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ട് പോയാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്.
എറണാകുളം റേഞ്ച് ഐ ജി എസ് ശ്രീജിത്ത് സ്ഥലത്തെത്തിയ ശേഷമാണ് ഇൻക്വസ്റ്റ് നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സക്വാഡുമെത്തി പരിശോധന നടത്തി. പോലീസ് നായ സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിലെ മുറിയുടെ തൊട്ടടുത്ത മുറിയിലാണെത്തി നിന്നത്. അതിനാൽ തോട്ടത്തിൽ താമസിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പുറത്തു നിന്നും ആരും ഇവിടേക്ക് എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കി എസ്.പി. എ.വി. ജോർജ്ജിൻറെ നേതൃത്വത്തിൽ ആറു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട സബിത പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പോസ്റ്റുമോർട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും ഇടുക്കി എസ്പി പറഞ്ഞു.
