ജയില്‍ വാര്‍ഡനാകാനുള്ള കായിക ക്ഷമത പരിശോധനയില്‍ തോറ്റ കണ്ണൂരിലെ ഒരു ഉദ്യോഗാര്‍ത്ഥിക്കുവേണ്ടിയാണ് ജയില്‍ ഐ.ജി എച്ച്. ഗോപകുമാര്‍ വഴിവിട്ട സഹായം നല്‍കിയത്. ഒരവസരം കൂടി നല്‍കണമെന്ന ആവശ്യവുമായി ഉദ്യോഗാ‍ര്‍ത്ഥി നല്‍കിയ നിവേദനം മുഖ്യമന്ത്രി ജയില്‍ ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തിരുന്നു. ഈ ഫയല്‍ മുന്‍ ജയില്‍ മേധാവി അനില്‍ കാന്ത് കണ്ടിരുന്നില്ല. അനില്‍കാന്തിനുവേണ്ടി ജയില്‍ ഐജി ഒപ്പിട്ട് പി.എസ്.സിക്ക് കത്തയക്കുകായിരുന്നു. ഉദ്യോഗാര്‍ത്ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ച് ഉടന്‍ അറിയിക്കാനായിരുന്നു കത്തില്‍ ആവശഷ്യപ്പെട്ടത്. 

ഭരണഘടനാ സ്ഥാപമായ പി.എസ്.സിയുടെ അധികാരത്തില്‍ ഇടപെട്ട ജയില്‍മേധാവിയെ താക്കീത് ചെയ്യാന്‍ തുടര്‍ന്ന് പി.എസ്.സി, ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഈ വാര്‍ത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ ജയില്‍മേധാവി ശ്രീലേഖ ഫയലുകള്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഐ.ജി സ്വന്തം നിലക്കാണ് കത്തഴതിയതെന്ന് കാര്യം വ്യക്തമായത്. ഇതോടെ ഐ.ജിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന സൂചന. ഇതിനകം നിരവധി പരാതികള്‍ ഐ.ജി ഗോപകുമാറിനെതിരെ നിലവിലുണ്ട്.