ബ്രിട്ടനിൽ സർക്കാർ രൂപീകരണം വൈകുന്നു
ആർക്കും ഭൂരിപക്ഷം ഉറപ്പിക്കാനാകാതെ വന്നതോടെ ബ്രിട്ടനിൽ സർക്കാർ രൂപീകരണം വൈകുന്നു. ഏറ്റവും കൂടുതൽ സീറ്റുള്ള തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി സഖ്യത്തിനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമൊന്നുമായില്ല. ഈ സാഹചര്യത്തിൽ കീഴ്വഴക്കമനുസരിച്ചുള്ള ബ്രിട്ടീഷ് രാഞ്ജിയുടെ നയപ്രഖ്യാപന പ്രസംഗം വൈകുമെന്നാണ് സൂചനകൾ.
പ്രതിസന്ധി സൃഷ്‍ടിച്ചത് താനാണ്, ഇതിനൊരു പരിഹാരവും തൻ തന്നെ കാണുമെന്ന് കൺസർവേറ്റീവ് പാർട്ടി യോഗത്തിൽ തെരേസ മേയ് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്ത് നിലവിലെ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് തെരേസ മേയ് സംസാരിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനാവശ്യമായിരുന്നുവെന്ന വിമർശനം പൊതുവെ ഉയർന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും മേയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സ്വന്തം പാർട്ടിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നുവെന്ന സ്ഥിതിയിലേക്കെത്തിയെങ്കിലും സർക്കാർ രൂപീകരണത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്.
പത്ത് സീറ്റുകളുള്ള ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകളുമായി നടത്തിയ ചർച്ചയിൽ ഇത് വരെയും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.
ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും പ്രതികരണം. എന്നാൽ വടക്കൻ ഐറിഷ് പ്രാദേശിക പാർട്ടിയായ ഡിയുപിയുടെ സ്വവർഗ വിവാഹം, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള പരന്പരാഗത നിലപാടുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതേസമയം ചട്ടപ്രകാരമുള്ള ബ്രിട്ടീഷ് രാഞ്ജിയുടെ പ്രസംഗം നേരത്തേ നിശ്ചയിച്ച ജൂൺ 19ന് തന്നെ നടക്കുമെന്ന് സ്ഥിരീകരിക്കാൻ മേയുടെ ഓഫീസ് തയ്യാറായില്ല. അടുത്ത ആഴ്ച ചർച്ച തുടങ്ങുമെന്നറിയിച്ച ബ്രെക്സിറ്റ് ചർച്ചകളുടെ കാര്യത്തിലുള്ള പ്രതിസന്ധിയും തുടരുകയാണ്.