താന്‍ റാലിയിൽ പങ്കെടുത്തിടങ്ങളിലെല്ലാം കോൺഗ്രസ് തോറ്റിട്ടുണ്ടെന്ന് ദിഗ്‌വിജയ് സിങ്
കോൺഗ്രസിൽ മത്സരിക്കുന്നത് ആരായാലും ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ആര്‍ക്കൊക്കെ ടിക്കറ്റ് കിട്ടിയോ അത് വിമത ശബ്ദമുയര്‍ത്തുവരായാലും ജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എനിക്ക് ഒരേ ഒരു ജോലിയെ ഉള്ളുവെന്നും പബ്ലിസിറ്റിക്കും പ്രസംഗങ്ങള്‍ക്കും താനില്ലെന്നും ദിഗ്‌വിജയ് പറഞ്ഞു.
ദില്ലി: പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്തിയുമായ ദിഗ്‌വിജയ് സിങ്. താൻ റാലിയിൽ പങ്കെടുത്തിട്ടുള്ള എല്ലായിടത്തും പാർട്ടി തോറ്റിട്ടുള്ളത് കൊണ്ടാണ് മാറി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത്തരത്തിലുള്ള വിശദീകരണം നല്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോൺഗ്രസിൽ മത്സരിക്കുന്നത് ആരായാലും ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ആര്‍ക്കൊക്കെ ടിക്കറ്റ് കിട്ടിയോ അത് വിമത ശബ്ദമുയര്‍ത്തുവരായാലും ജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എനിക്ക് ഒരേ ഒരു ജോലിയെ ഉള്ളുവെന്നും പബ്ലിസിറ്റിക്കും പ്രസംഗങ്ങള്‍ക്കും താനില്ലെന്നും ദിഗ്‌വിജയ് പറഞ്ഞു.
കോൺഗ്രസിന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേധാവിയായി സിങിനെ ഈ വർഷം മേയില്‍ നിയമിച്ചിരുന്നു. നവംബർ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനെ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.