പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോൾ ഗുളികയിൽ നിന്നും ലോഹക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോൾ ഗുളികയിൽ നിന്നും ലോഹക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ഡിഎംഒയുടെ നിർദേശ പ്രകാരം മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉൾപ്പെടെ കാര്യങ്ങളും പരിശോധിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡിഎംഒയുടെ നടപടി
മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ നിന്നാണ് കമ്പികഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകന് വേണ്ടിയാണ് ഗുളിക വാങ്ങിയത്. കുട്ടിക്ക് ഗുളിക നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാനൊരുങ്ങിയത്.



