നടുറോഡിൽ ശയനപ്രദക്ഷിണം മുതൽ ചായവിൽപ്പന വരെ  കര്‍ണ്ണാടകയില്‍ ജയിക്കാന്‍ രണ്ടും കൽപ്പിച്ച് ഒരു മലയാളി

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ് ബൊമ്മനഹളളി മണ്ഡലത്തിൽ ശതകോടീശ്വരനായ ഒരു മലയാളി. നടുറോഡിൽ ശയനപ്രദക്ഷിണം മുതൽ ചായവിൽപ്പന വരെ നടത്തിയാണ് സ്ഥാനാർത്ഥി പി.അനിൽകുമാർ വോട്ട് ചോദിക്കുന്നത്.

പ്രചാരണത്തിരക്കിന്‍റെ ഇടവേളയിലിങ്ങനെ പ്രവർത്തകർക്ക് ചോറുവാരിക്കൊടുക്കുന്ന അനിൽ കുമാറിനെയാണ് ബൊമ്മനഹളളിയിൽ എല്ലാവരും കണ്ടത്. ചട്ടം ലംഘിച്ച് വിളമ്പിയ ഭക്ഷണമെല്ലാം പൊലീസ് പിടിച്ചെടുത്തു. അത് കാര്യമാക്കാതെ വീണ്ടും പ്രചരണം തുടങ്ങി ബൊമ്മനഹളളി. വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന കഴിഞ്ഞ് സ്ഥാനാർത്ഥി നടുറോഡിൽ നമസ്കരിച്ചുകിടന്നു. പിന്നാലെ ചായ നീട്ടി വോട്ടു കൊണ്ടായിരുന്നു ചോദിക്കല്‍.

ജീവിക്കാൻ വകതേടി ഒമ്പതാം വയസ്സിൽ നാടുവിട്ട് ബെംഗളൂരുവിലെത്തിയതാണ് . ചായവിറ്റും ഉന്തുവണ്ടിയിൽ കടലയും മാങ്ങയും വിറ്റും തുടങ്ങി. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റിയതോടെ കോടീശ്വരൻ..ബൊമ്മനഹളളിയിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. നാമനിർദേശപത്രികയിലെ സ്വത്ത് കണക്ക് അനിൽ കുമാറിനെ വാർത്താതാരമാക്കി. മണ്ഡലത്തിൽ 90 ശതമാനവും പുറംനാട്ടുകാരാണ്. അവരുടെ വോട്ടിലാണ് അനിൽ കുമാറിന്‍റെ പ്രതീക്ഷ.