ന്യൂഡല്‍ഹി: റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ളാദേശിന് സഹായം നല്‍കാൻ ഇന്ത്യ തീരുമാനിച്ചു. അഭയാർത്ഥികൾക്കുള്ള ഭക്ഷണസാമഗ്രികളുമായി വ്യോമസേന വിമാനം ബംഗ്ളാദേശിലേക്ക് പോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മ്യാൻമറിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഹിങ്ക്യൻ വിഷയത്തിൽ അവരുടെ നിലപാട് അംഗീകരിച്ചിരുന്നു. വംശീയ സംഘട്ടനങ്ങളെ തുടർന്ന് ഇതിനകം 3,70,000 റോഹിങ്ക്യൻ മുസ്ലിം വിഭാഗക്കാർ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തു. അഭയാർത്ഥികളുടെ ഒഴുക്കു ബംഗ്ളാദേശിന് വൻപ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിൽ സഹായം നല്‍കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിന് അന്താരാഷ്ട്ര സമ്മർദ്ദവും ഇന്ത്യയ്ക്ക് മേലുണ്ട്.

അഭയാർത്ഥികൾക്ക് അരി, പഞ്ചസാര, ഉപ്പ്, ഭക്ഷ്യ എണ്ണ, നൂഡിൽസ്, ബിസ്കറ്റ്, കൊതുക് വല തുടങ്ങിയവയുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ചിറ്റഗോങ്ങിലെത്തി. മനുഷ്യത്വപരമായ നടപടിയാണ് കൊക്കൊള്ളുന്നതെന്നും ബംഗ്ളാദേശ് ഏത് പ്രതിസന്ധി നേരിടുമ്പോഴും ഇത്തരത്തിൽ സഹായം എത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ബംഗ്ളാദേശ് ആവശ്യപ്പെടുന്ന ഏതു സഹായവും നല്‍കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ തിരിച്ചറിയൽ കാർഡില്ലാത്ത ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയയ്ക്കുമെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.