ദില്ലി: മ്യാൻമറിലേക്ക് തിരിച്ചില്ലെന്ന് ഇന്ത്യയിലെ രോഹിംഗ്യൻ മുസ്ലിം അഭയാര്‍ത്ഥികൾ. സര്‍ക്കാര്‍ നാടുകടത്തിയാൽ യൂറോപ്പ് അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ് അഭയാര്‍ത്ഥികൾ. വിവിധ സംസ്ഥാനങ്ങളിലായി 22,000ത്തോളം അഭയാര്‍ത്ഥികളാണ് നാടുകടത്തൽ ഭീഷണിയിൽ ഇന്ത്യയിൽ കഴിയുന്നത്.
മ്യാൻമാറിലെ തിരിച്ചറിയൽ രേഖകൾ മാത്രമുള്ള ഇസ്മയിലിനെപ്പോലുള്ള രോഹിംഗ്യ മുസ്സിം അഭയാര്‍ത്ഥികളാണ് നാടുകടത്തൽ ഭീതിയിൽ കഴിയുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ മാലിന്യക്കൂന്പാരത്തിലാണ് രോഹിംഗ്യകൾ ജീവിക്കുന്നത്. മാലിന്യത്തിൽ നിന്ന് ജീവിതം തേടുന്നു. മാലിന്യം വേര്‍തിരിച്ച് നൽകി ഉപജീവനം.
ദില്ലിയിലും ഹരിയാനയിലും ജമ്മുകശ്മീരിലും തമിഴ്നാട്ടിലും ബംഗാളിലും ഒക്കെയായി 4,000ത്തോളം രോഹിംഗ്യകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ ഐക്യരാഷ്ട്രസഭയുടെ അംഗീകൃത തിരിച്ചറിയൽ കാര്‍ഡുള്ളത് 18,000ത്തോളം പേര്‍ക്ക് മാത്രം
രോഹിംഗ്യകളെ നാടുകടത്താൻ കണക്കെടുപ്പിന് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തിരിച്ചയക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായി തിങ്കളാഴ്ച്ച സുപ്രീംകോടതിയെ കേന്ദ്രം അറിയിക്കും.
