അഫ്ഗാനില്‍ ലൈബ്രറി: ട്രംപിന്റെ പരിഹാസത്തിന് ഇന്ത്യയുടെ മറുപടി
മനുഷ്യജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിൽ ലൈബ്രറി പോലുള്ള വികസനോന്മുഖമായ സഹായത്തിനു നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു
ദില്ലി: അഫ്ഗാനിസ്ഥാനിൽ ഇന്ത്യ സ്ഥാപിച്ച ലൈബ്രറിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരിഹാസത്തിന് മറുപടി നല്കി ഇന്ത്യ. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തില്‍ വികസനോന്മുഖമായ സഹായം അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന് ഇന്ത്യ നല്കിയ മറുപടി.
മനുഷ്യജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിൽ ലൈബ്രറി പോലുള്ള വികസനോന്മുഖമായ സഹായത്തിനു നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ഇന്ത്യ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമവും ഈ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതുമാണെന്ന് വിദേശ മന്ത്രാലയം ഇറക്കിയ മറുപടിയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി ഉണ്ടാക്കിയെന്ന് നരേന്ദ്ര മോദി തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കറിയാമോ, ഞങ്ങള്‍ അഞ്ചു മണിക്കൂര്‍ അഫ്ഗാനിസ്ഥാനില്‍ ചെലവാക്കുന്ന അത്രയും മാത്രമാണിത്. എന്നിട്ട് ‘ഓ ലൈബ്രറിക്ക് നന്ദി’ എന്ന് ഞങ്ങള്‍ പറയണമെന്നാണോ. അഫ്ഗാനിസ്ഥാനില്‍ ആരാണ് ലൈബ്രറി ഉപയോഗിക്കുക എന്ന് എനിക്കറിയില്ല- ട്രംപ് പരിഹസിച്ചത് ഇങ്ങനെയായിരുന്നു.