ദില്ലി: പക്കിസ്ഥാനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡിയാക്കുകയായിരുന്നുവെന്നും ഇനി ഇത് തുടരാനാകില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
"ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്നതാണ് ട്രംപിന്റെ ട്വീറ്റ്. അവസാന നിമിഷം വരെയും ഭീകരവാദി ഭീകരവാദി തന്നെയാണ്, ഭീകരവാദം എപ്പോഴും ഭീകരവാദവും. ഇത് ഒരു ദേശീയതയെയോ രാജ്യത്തെയോ ഒരു മതത്തെയോ ഒഴിവാക്കില്ല" - പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
പുതുവര്‍ഷത്തിലെ ആദ്യ ട്വീറ്റ് പാക്കിസ്ഥാനെ വിമര്‍ശിക്കാനാണ് ട്രംപ് ഉപയോഗിച്ചതെന്നത് ശ്രദ്ധേയമായിരുന്നു. പാകിസ്ഥാന്‍ ഭീകര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചിരുന്നു.
അതേസമയം ട്രംപിന്റെ ട്വീറ്റിന് മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ഖുറാം ദസ്ത്ഗിര്‍ ഖാന്‍ രംഗത്തെത്തി. പാക്കിസ്ഥാന് അമേരിക്കയില്‍നിന്ന് നിന്ദയും അവിശ്വാസവുമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് ഖുറാം ട്വിറ്ററിലൂടെ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരവാദികള്‍ക്ക് അതിര്‍ത്തി സുരക്ഷിതമാക്കുകയാണ് അവരെനന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. അഫ്ഖാനിസ്ഥാനിലെ തോല്‍വിയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
