വെല്ലിംഗ്ടണ്‍: അമേരിക്കയ്ക്ക് പിന്നാലെ ന്യുസിലന്‍ഡിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരെ ആക്രമണം. ന്യൂസിലന്‍ഡിലെ ഓന്‍ഡില്‍ ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെ ആക്രമണമുണ്ടായി. സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകൂ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. 

കാറില്‍ നിന്ന് വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കെയാണ് സിംഗിനെതിരെ വംശീയ ആക്രമണമുണ്ടായത്. തുടര്‍ന്ന് അതിക്രമത്തിന്റെ വീഡിയോ സിംഗ് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. താന്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണെന്ന് പറഞ്ഞതോടെ അധിക്ഷേപം വീണ്ടും ശക്തമായെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ബിക്രംജിയ് സിംഗ് എന്നയാള്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു.

അമേരിക്കയില്‍ ഇന്ത്യക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ന്യൂസിലന്‍ഡില്‍ നിന്നും ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അമേരിക്കയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.