ചില മേഖലകളിലായി സർക്കാരിന്റെ ചെലവുകൾ ഒതുങ്ങിയിരിക്കുകയാണ്
മുംബൈ: മൂന്നുടയറുകളും പഞ്ചറായ സ്ഥിതിയിലാണ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സർക്കാർ ചെലവുകൾ എന്നിവ സമ്പദ് വ്യവസ്ഥിതിയുടെ നാല് ടയറുകള്‍ പോലാണ്. ഇതില്‍ ഒന്ന് തന്നെ തകരാറിലായാല്‍ സമ്പദ്വ്യവസ്ഥയെ അത് ബാധിക്കും. പക്ഷേ നിലവില്‍ ഇത് മൂന്നും തകര്‍ന്നിരിക്കുകയാണെന്ന് ചിദംബരം മഹാരാഷ്ട്രയിലെ കോൺഗ്രസ് ഘടകം താനെയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.
ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രമായി സർക്കാരിന്റെ ചെലവുകൾ ഒതുങ്ങിയിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ ചെലവു മുന്നോട്ടു കൊണ്ടുപോകാനാണു സർക്കാർ പെട്രോൾ, ഡീസൽ, എൽപിജി വിലയിൽ വർധന വരുത്തുന്നതെന്ന് ചിദംബരം ആരോപിച്ചു. നികുതി വഴി ഇവിടെ നിന്നെല്ലാം പിഴിഞ്ഞെടുത്തു ചില പൊതുകാര്യങ്ങളിൽ ഉപയോഗിക്കുകയാണ് കേന്ദ്രമെന്നും ചിദംബരം പറഞ്ഞു.
രാജ്യത്ത് അടുത്തിടെ പാപ്പരായ കമ്പനികളില്‍ പ്രധാനമായുള്ളത് സ്റ്റീല്‍ കമ്പനികള്‍ ആണ്. ഇത്തരം കമ്പനികളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് കരുതാന്‍ സാധിക്കില്ല. അഞ്ച് സ്ലാബുകളിലായി ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ചിദംബരം വിമര്‍ശിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂ. എന്നാൽ ഇന്ത്യയിൽ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ട്. അഞ്ച് സ്ലാബ് ജിഎസ്ടിയല്ല ഞങ്ങൾ വിഭാവനം ചെയ്തത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ചിദംബരം പറഞ്ഞു.
