കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ലഭിക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നൂലാമാലകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. ഡൊമസ്റ്റിക് ലേബര്‍ വിഭാഗം നല്‍കിയിരുന്ന ക്ലിയറന്‍സ് ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഔട്ട്പാസുകള്‍ക്കൊപ്പം നല്‍കി തുടങ്ങി. ഈ ഔട്ട്പാസുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇനി 18 ദിവസം കൂടി മാത്രമേ പൊതുമാപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ.

പൊതുമാപ്പിന് മുന്‍കാലങ്ങളില്‍ എംബസിയില്‍ നിന്ന് നല്‍കുന്ന ഔട്ട്പാസുമായി കുവൈത്ത് ഡൊമസ്റ്റിക് ലേബര്‍ ഓഫീസില്‍ നിന്ന് വ്യക്തികള്‍ നേരിട്ട് ക്ലീയറന്‍സ് വാങ്ങണമായിരുന്നു. ഇതാണ് എംബസി അധികൃതര്‍ ഡി.എല്‍.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായി മാറ്റിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, എംബസി തന്നെ ഔട്ട്പാസുകളില്‍ ഡി.എല്‍.ഒയില്‍ നിന്നുള്ള ക്ലീയറന്‍സ് നല്‍കുന്നുണ്ട്. ഇന്ന് മുതല്‍ എംബസി ഇത്തരത്തിലുള്ള ഔട്ട്പാസുകളാണ് നല്‍കി തുടങ്ങിയത്. ആയതിനാല്‍, ഇത് കരസ്ഥമാക്കി വിമാന ടിക്കറ്റുമായി യാത്ര ചെയ്യാനാകും.

എന്നാല്‍ എംബസി നല്‍കുന്ന ഔട്ട്പാസുകളില്‍ കൃത്യയില്ലാത്ത അപേക്ഷകള്‍ ഉണ്ടായാല്‍, പ്രസ്തുത വ്യക്തികള്‍ നേരിട്ട് ദജീജിലെ ഡൊമസ്റ്റിക് ലേബര്‍ ഓഫീസില്‍ ചെന്ന് അവ പരിഹരിക്കണ്ടതാണ്.എംബസിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഡി.എല്‍.ഒ ഓഫീസില്‍ നല്‍കിയ 500 ഔട്ട്പാസുകളില്‍ ഈ രീതിയില്‍ 20 അപേക്ഷകള്‍ തിരികെ എത്തിയിട്ടുമുണ്ട്.ദിനംപ്രതി ആയിരത്തിനടത്ത് ഔട്ട്പാസുകള്‍ നല്‍കാനുള്ള സംവിധാനം എംബസിയില്‍ ക്രമീകരിച്ചിട്ടുണ്ട്.ഔട്ട് പാസിനുള്ള അപേക്ഷകള്‍ രാവിലെ സ്വീകരിക്കുകയും, അവ നടപടികള്‍ക്ക് ശേഷം വൈകുന്നേരം നാല് മുതല്‍ നല്‍കുന്ന തരത്തിലുമാണ് ക്രമീകരിച്ചിരിട്ടുള്ളത്.