മതിയായ യാത്ര രേഖകളിലെന്നാരോപിച്ച് പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മുംബൈ സ്വദേശി ശൈഖ് നബിയ്‌ക്ക് നയതന്ത്രം സഹായം തേടി ഇന്ത്യ പാകിസ്ഥാനെ സമീപിച്ചു. ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്ഥാന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതിനിടെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലിരുന്ന സിമി പ്രവര്‍ത്തകനാണ് ശൈഖ് നബിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഈ മാസം 19നാണ് മുംബൈ ജോഗേശ്വരി സ്വദേശി ഷൈഖ് നബിയെ മതിയായ യാത്ര രേഖകളില്ലെന്ന പേരില്‍ പാകിസ്ഥാന്‍ പൊലീസ് ഇസ്ലാമാബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. പാക് വിദേശ ചട്ടം അനുസരിച്ച് പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശൈഖ് നബിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കാതെയായിരുന്നു അറസ്റ്റ്. ശൈഖ് നബിയ്‌ക്ക് നയന്ത്രസഹായം ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. അറസ്റ്റിനെക്കുറിച്ചുള്ള വിവരം കൈമാറുക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ശൈഖ് നബിയെ കാണാന്‍ അനുമതി നല്‍കുക. ശൈഖ് നബിയ്‌ക്ക് നിയമ സഹായം ഉറപ്പുവരുത്താന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ത്യ പാകിസ്ഥാനെ സമീപിച്ചത്. 

നേരത്തെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്ന ഇന്ത്യുടെ 16 തവണത്തെ ശ്രമവും പാകിസ്ഥാന്‍ തടഞ്ഞിരുന്നു. അതിനിടെ ഷെയ്ഖ് നബി മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2003 മുതല്‍ എ.ടി.എസ് നിരീക്ഷണത്തിലുള്ള നബി 2006ല്‍ ജമ്മു കശ്‍മീര്‍ വഴി അതിര്‍ത്തികടന്നു പാക്കിസ്ഥാനിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2002 ഡിസംബറിലെ ഘാട്ട്കോപ്പര്‍ സ്ഫോടനത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഷെയ്ഖ് നബി ഉള്‍പ്പെടെയുള്ള സിമി പ്രവര്‍ത്തകരിലേക്കെത്തിയത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.