ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം'എന്ന പേരിലാണ് ഇത്തവണ സം​ഘടന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാർ, പണ്ഡിതര്‍, വിദ്യാർത്ഥികൾ, ഭീഷണി നേരിടൽ, പീഡനം, പ്രോസിക്യൂഷൻ, ഓൺലൈൻ ദുരുപയോഗം, ശാരീരികമായ അക്രമങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ദില്ലി: രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷണല്‍. ഇന്ത്യയിൽ ആശയപ്രകാശന സ്വാതന്ത്ര്യം പരിശീലിക്കുന്ന എഴുത്തുകാരേയും പത്രപ്രവർത്തകരേയും 
മോദിസര്‍ക്കാര്‍ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

സെപ്തംബർ 25 മുതൽ 29 വരെ പുണെയില്‍വെച്ച് നടന്ന സംഘടനയുടെ 84-ാമത് സമ്മേളനത്തിലാണ് സം​ഘടനയുടെ പരാമര്‍ശം. എല്ലാ വർഷവും സമ്മേളനം നടക്കുന്ന രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിത്തുള്ള റിപ്പോർട്ടുകൾ സം​ഘടന തയ്യാറാക്കും. 'ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം'എന്ന പേരിലാണ് ഇത്തവണ സം​ഘടന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാർ, പണ്ഡിതര്‍, വിദ്യാർത്ഥികൾ, ഭീഷണി നേരിടൽ, പീഡനം, പ്രോസിക്യൂഷൻ, ഓൺലൈൻ ദുരുപയോഗം, ശാരീരികമായ അക്രമങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലില്‍ വെയ്ക്കുക, പൗരന്മാരില്‍ നിരീക്ഷണം നടത്തുക എന്നിവ വര്‍ധിച്ചു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈനില്‍കൂടിയുള്ള അപമാനിക്കല്‍, ശാരീരികമായി ആക്രമിക്കല്‍, കേസില്‍പ്പെടുത്തൽ തുടങ്ങിയവ പ്രതികരിക്കുന്നവർക്കെതിരെ ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയോ ചിലസമയങ്ങളില്‍ വധിക്കുകയോ ചെയ്യുന്നു. അഭിപ്രായങ്ങള്‍ സ്വാതന്ത്ര്യം നടത്തുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവരുടെ അവകാശങ്ങൾ സം​രക്ഷിക്കണം. ഇതിനായി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി നിയമങ്ങള്‍ മാറ്റണമെന്നും സർക്കാറിനോട് സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം സംഘപരിവാർ പ്രവർത്തകരുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ ചടങ്ങിൽ ആദരിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും നീതിക്കായി കാത്തിരിക്കുകയാണെന്നും പെൻ ഇന്റർനാഷണൽ പ്രസിഡന്റും അമേരിക്കൻ-മെക്സിക്കൻ എഴുത്തുകാരിയുമായ ജെന്നിഫർ ക്ലെമെന്റ് പറഞ്ഞു.