സംഭവ വേളയിൽ താൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും തനിക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും നടന്ന സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്നും നിരഞ്ജൻ കോടതിയിൽ പറഞ്ഞു. 

സിം​ഗപൂർ: വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് തടവ്. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇന്ത്യക്കാരനായ പരാഞ്ജ്പെ നിരഞ്ജന്‍ ജയന്ത് (34)നെ സിംഗപ്പൂർ കോടതി മൂന്നാഴ്ചത്തെ തടവിന് വിധിച്ചത്. വിവിധ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസിൽ ഒരു കുറ്റത്തിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

കഴിഞ്ഞ ആ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സി‍ഡ്നിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നിരഞ്ജന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തിൽ വെച്ച് 25കാരിയായ സിം​ഗപൂർ യുവതിയോട് നിരഞ്ജന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തു. എന്നാൽ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന യുവതിയോട് ഇയാൾ വീണ്ടും മൊബൈൽ നമ്പർ ആവശ്യപ്പെടുകയും ശരീരത്തിൽ തൊടുകയുമായിരുന്നു. 

തുടർന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് നിരഞ്ജന്‍ യുവതിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന എയര്‍ഹോസ്റ്റസ് ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ ഷാങ്ഹി വിമാനത്താവളത്തിലെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

എന്നാൽ സംഭവ വേളയിൽ താൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും തനിക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും നടന്ന സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്നും നിരഞ്ജൻ കോടതിയിൽ പറഞ്ഞു. കേസിന്റെ തുടര്‍ന്നുള്ള വിചാരണയില്‍ മറ്റുവകുപ്പുകളിൽ വിധി പ്രസ്താവിക്കുമെന്ന് അധികൃതർ അറിയിച്ചു.