വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയാണ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് പാക്കിസ്ഥാന്‍ ക്ഷണിച്ചത്. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ദീപിനെയും ഹര്‍ഷ്മ്രതിനെയും സുഷമ സ്വരാജ് തന്നെയാണ് നിര്‍ദേശിച്ചത്

ചണ്ഡീഗഡ്: കര്‍ത്താപൂര്‍ ഇടനാഴി നിര്‍മിക്കുന്നതിന്‍റെ മുന്നോടിയായി പാക്കിസ്ഥാനില്‍ നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും. ഇതിനായി കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരിയും ഹര്‍ഷ്മ്രത് കൗര്‍ ബാദലും ഇന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു.

ഇതിനിടെ പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു ചടങ്ങില്‍ പങ്കെടുക്കാനായി കര്‍ത്താപൂരില്‍ എത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയാണ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് പാക്കിസ്ഥാന്‍ ക്ഷണിച്ചത്. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ദീപിനെയും ഹര്‍ഷ്മ്രതിനെയും സുഷമ സ്വരാജ് തന്നെയാണ് നിര്‍ദേശിച്ചത്.

പഞ്ചാബിലെ വാഗ അതിര്‍ത്തി വഴിയാണ് ഇരു മന്ത്രിമാരും പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്ന് യാത്രയ്ക്ക് മുമ്പ് പുരി പ്രതികരിച്ചു. സിഖ് സമുദായത്തിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് കര്‍ത്താപൂര്‍ ഇടനാഴി. അത് സാധ്യമാക്കുന്നതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നറോവാലില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കര്‍ത്താപൂര്‍ ഇടനാഴിക്ക് തറക്കല്ലിടുക. സിഖ് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് എത്താന്‍ സാധിക്കുന്ന പദ്ധതിയാണ് കര്‍ത്താപൂര്‍ ഇടനാഴി.

നേരത്തെ പാകിസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്ന പാതയ്ക്ക് പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ മന്‍ ഗ്രാമത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ടിരുന്നു.

അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസിസ്ഥാന്‍റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിരസിച്ചിരുന്നു. സംസ്ഥാനത്തെ ഭീകരാക്രമണങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികരെ വധിക്കുന്നതിലും പ്രതിഷേധിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചത്.