കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം പിന്മാറിയതായി സൂചന. മൂന്ന് സ്വകാര്യ കമ്പനികള്‍ വഴി രണ്ടായിരത്തില്‍ അധികം നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലത്തിന്റെ നീക്കം

ഈകഴിഞ്ഞ 23-ന് ഇന്ത്യയില്‍ നിന്ന് 2010 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്തിലെ മൂന്ന് സ്വകാര്യ കമ്പിനികള്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം രേഖാമൂലം അനുമതി നല്‍കിയിരുന്നു. അതിനായി, ഡയറകടര്‍ അടക്കമുള്ളവര്‍ക്ക് അഭിമുഖത്തിന് പോകനുള്ള അനുമതിയും എംബസിയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് നേടി.എന്നാല്‍, നഴ്‌സിംഗ് റിക്രൂട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചത് സംഭവം പുറത്തായതേടെ, തീരുമാനത്തെ ചോദ്യം ചെയ്തു കൂവൈത്ത് നഴ്‌സിംഗ് അസോസിയേഷന്‍ രംഗത്തു വന്നു.

സെന്‍ട്രല്‍ ടെണ്ടര്‍ കമ്മിറ്റിയുടെ ഇടപെടലോടെയാണോ സ്വകാര്യ കമ്പിനികളെ ആരേഗ്യമന്ത്രാലയം നിയമിച്ചതെന്ന ചോദ്യവും ഉന്നയിച്ചിരുന്നു.ഇതോടെ കഴിഞ്ഞ ദിവസം അരോഗ്യ വകുപ്പ് മന്ത്രി ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും തേടി. ഇതിന് ശേഷമാണ് ഇന്റര്‍വ്യൂ നടപടികള്‍ക്കായി ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്ന നിര്‍ദേശിച്ചതായി സൂചനയുള്ളത്. 

ഒക്‌ടോബര്‍ 30,31 നവംബര്‍ 1,2 ദിവസങ്ങളിലായി ചെന്നെയില്‍ അഭിമുഖം നടക്കുമെന്നായിരുന്നു പ്രചരണം.എന്നാല്‍, ഇത്തരമെരു അഭിമുഖം ചെന്നൈയിലെ ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമറ്റഡ് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 2015-ല്‍ ഇന്ത്യയില്‍ നിന്ന് നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതിനെക്കുറിച്ച് പാര്‍ലമെന്റ് സമിതിയും കുവൈത്ത് അഴിമതി വിരുദ്ധ സമിതിയും അന്വേഷണം നടത്തി വരികയുമാണ്.എന്നാല്‍ കഴിഞ്ഞദിവസം മൂന്ന് സ്വകാര്യ കമ്പിനികള്‍ക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസി 670 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്.