വെള്ളമടിച്ച് കോണ്‍തെറ്റി സ്റ്റേഷന്‍ മാസ്റ്റര്‍; ട്രെയിന്‍ സര്‍വീസ് താളം തെറ്റി

ലക്നൗ: ട്രെയിനുകള്‍ വൈകി ഓടുന്നു എന്ന അനൗണ്‍സ്മെന്‍റ് കേള്‍ക്കാത്ത ട്രെയിന്‍ യാത്രക്കാര്‍ കുറവായിരിക്കും. റെയില്‍വേ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നതും ഇക്കാര്യത്തില്‍ തന്നെ. സാധാരണയായി വൈകുന്നതിനപ്പുറം സ്റ്റേഷന്‍ മാസ്റ്ററുടെ പിടിപ്പുകേടുകൊണ്ട് ട്രെയിന്‍ വൈകിയാലുള്ള അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കൂ. 

ഇവിടെ അതാണ് കാര്യം, ഉത്തര്‍പ്രദേശിലെ മുര്‍ഷദ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് ഉറങ്ങിയപ്പോള്‍ നിരവധി ട്രെയിനുകള്‍ വൈകിയത് മണിക്കൂറുകളോളം. ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലാണ് സംഭവം.

വെള്ളിയാഴ്ച വൈകിട്ടോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ദീപ് സിങ്ങിനെ കാണാനില്ല. ഡ്യൂട്ടിയിലുണ്ടാകേണ്ട് ഉദ്യോഗസ്ഥന്‍ സമീപത്ത് തന്നെ വെള്ളമടിച്ച് കോണ്‍ തെറ്റി അബോധാവസ്ഥയില്‍ കിടക്കുന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ പച്ച സിഗ്നല്‍ ലഭിക്കാതെ ഒന്നിനു പുറകെ ഒന്നായി ട്രെയിനുകള്‍ കാത്തുകിടന്നതോടെയാണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ പകരം സ്റ്റേഷന്‍ മാസ്റ്ററെ എത്തിച്ച് ട്രെയിനുകളെല്ലാംക്ലിയര്‍ ചെയ്തു. 

എന്നാല്‍ ഇതിനോടകം ട്രെയിനുകളെല്ലാം മണിക്കൂറുകളോളം വൈകിയിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായല്ല സ്റ്റേഷന്‍ മാസ്റ്റര്‍ വെള്ളമടിച്ചതിന്‍റെ പേരില്‍ സര്‍വീസ് വെള്ളത്തിലാകുന്നത്. രാജസ്ഥാനിലെ ഒരു സ്റ്റേഷനില്‍ സമാന സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.