മസ്ക്കറ്റ്: ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ്​ നിരക്കുകൾ പരിഷ്കരിച്ചു . മെഡിക്കൽ വിസ ഫീസിൽ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ആണ് വിസ ഫീസ്​ നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.

 രണ്ടായിരത്തി പതിനാറിൽ ഇൽ തൊണ്ണൂറ്റി അയ്യായിരം വിസ ആണ് ഒമാൻ സ്വദേശികൾക്കായി മസ്കറ്റ് ഇന്ത്യൻ എംബസ്സി അനുവദിച്ചത് , ഈ വർഷത്തെ ആദ്യ രണ്ടു മാസത്തിനുള്ളിൽ ഇതിനകം ഇരുപത്തിനായിരത്തിലേറെ വിസകൾ അനുവദിച്ചു കഴിഞ്ഞു. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ചികിത്സക്കെത്തുന്ന സ്വദേശികളുടെ എണ്ണത്തിൽ വര്‍ധനവുണ്ട് .

നിലവിൽ ആറു മാസത്തെ മെഡിക്കൽ വിസക്ക് മുപ്പത്തി മൂന്നു റിയാൽ നാനൂറ്റി അമ്പതു ബൈസയാണ് ആണ് ഫീസ് , പരിഷ്കരിച്ച നിരക്ക് പ്രകാരം ഇതു മുപ്പതു റിയാൽ തൊള്ളായിരം ബൈസയായി കുറയും , ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നാൽപത്തി ആറു റിയാൽ മുന്നൂറു ബൈസ മാത്രമായിരിക്കും നിരക്ക് .

മെഡിക്കല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബി എല്‍ എസ് കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചുവെന്നു മസ്‌കത്ത് ഇന്ത്യന്‍ എംബസ്സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു . ബിസിനസ് വിസക്ക് ഒരു വര്‍ഷത്തേക്ക് നാൽപത്തി ആറു റിയാൽ മുന്നൂറു ബൈസയും , അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസക്ക് തൊണ്ണൂറ്റി ആറു റിയാൽ .മുന്നൂറു ബൈസയും , നല്‍കണം.

ഒരു വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് മുപ്പത്തി എട്ടു റിയാൽ അറുനൂറു ബൈസയും, അഞ്ചു വർഷത്തെ ടൂറിസ്റ്റ് വിസക്ക് എഴുപത്തി ഏഴു റിയാൽ നൂറു ബൈസയുമാണ് പുതിയ നിരക്ക് പ്രകാരം നല്‍കേണ്ടത്. കൂടാതെ ബി.എൽ.എസ് ചുമത്തുന്ന സേവന ഫീസ് ഒരു റിയാൽ അറുനൂറ്റി അമ്പതു ബൈസയും, എംബസ്സിയുടെ സാമൂഹ്യ ക്ഷേമ നിധിയിലേക്കുള്ള ഒരു റിയാലും വിസ ഫീസിനോടൊപ്പം നൽകണം. 
ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരും.