അന്റാര്‍ട്ടിക്കയില്‍ ഏറ്റവുമധികം ദിവസങ്ങള്‍ ചെലവിട്ട വനിതാ ശസ്ത്രജ്ഞയെന്ന ബഹുമതിയാണ് മംഗളാ മണിയെ തേടിയെത്തിയിരിക്കുന്നത് അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി

ഒരു വര്‍ഷത്തിന് മുമ്പ് മഞ്ഞ് വീഴ്ച പോലും കണ്ടിട്ടില്ലാത്ത അമ്പത്താറുകാരി മംഗളാ മണിയ്ക്ക് അപൂര്‍വ്വ നേട്ടം. അന്റാര്‍ട്ടിക്കയില്‍ ഏറ്റവുമധികം ദിവസങ്ങള്‍ ചെലവിട്ട വനിതാ ശസ്ത്രജ്ഞയെന്ന ബഹുമതിയാണ് മംഗളാ മണിയെ തേടിയെത്തിയിരിക്കുന്നത്. മഞ്ഞ് വീഴുന്നത് പൊലും കാണാന്‍ താല്‍പര്യമില്ലാതിരുന്ന ഐഎസ് ആര്‍ ഒയിലെ ശസ്ത്ര‍ജ്ഞയാണ് മഞ്ഞിനെ പ്രതിരോധിക്കാനുള്ള ഭാരമേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് മൈനസ് 90 ഡിഗ്രി സെല്‍ഷ്യസില്‍ 403 ദിവസം ചെലവിട്ടത്. 

അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥയെന്ന് മംഗള മണി വിശദമാക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ശേഷവും ഇടയ്ക്കിടെ ചൂട് പിടിക്കേണ്ട രീതിയിലായിരുന്നു ജീവിതം. 

2016-17 കാലഘട്ടത്തിലെ പോളാര്‍ പര്യടനത്തില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വനിതകള്‍ ഇല്ലാതിരുന്നപ്പോളാണ് മംഗള മണി അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്നത്. ആഴ്ചകള്‍ നീളുന്ന പരീക്ഷകള്‍ക്കും പരിശീലനത്തിനും ശേഷമാണ് അന്റാര്‍ട്ടിക്കയിലെ എര്‍ത്ത് സ്റ്റേഷനിലേയ്ക്ക് പോകാന്‍ അര്‍ഹത നേടാന്‍ സാധിക്കുക. തുടര്‍ച്ചയായ വൈദ്യ പരിശോധനയും ശാരീരിക മാനസിക പരിശോധനകള്‍ക്കും വിധേയരാവണം. പിന്നീട് ഉത്തരാഖണ്ഡിലെ ചമോലിയിലെ ഔലിയില്‍ 9000അടിയും ഉയരത്തിലും ബദ്രിനാഥില്‍ 10000 അടിയിലും ഭാരമേറിയ ബാഗുകള്‍ തോളിലേറ്റി മൈലുകള്‍ താണ്ടണം. പര്യവേഷകര്‍ക്ക് ശാരീരിക ക്ഷമത ഉറപ്പ് വരുത്താനുള്ളതാണ് ഈ പരീക്ഷണങ്ങള്‍. 

വേനല്‍ക്കാലത്താണ് എര്‍ത്ത് സ്റ്റേഷനിലേക്കുള്ള പര്യവേഷക സംഘം യാത്ര പുറപ്പെടുക. മഞ്ഞ് കാലമാകുന്നതോടെ സംഘം തിരിച്ച് പോരുകയും ചെയ്യും. തിരികെ വരുമ്പോള്‍ എര്‍ത്ത് സ്റ്റേഷനില്‍ ഉപയോഗിച്ചതിന്റെ വിവിധ രീതിയിലുള്ള മാലിന്യങ്ങളും തിരികെ കൊണ്ട് പോരുന്നതാണ് സാധാരണ രീതി. കഠിനമായ സാഹചര്യങ്ങളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പൊരുതി അപൂര്‍വ്വ നേട്ടം കരസ്ഥമാക്കുമ്പോള്‍ ഇനിയും സ്ത്രീകള്‍ ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കണമെന്നാണ് മംഗള മണി ആഗ്രഹിക്കുന്നത്. എര്‍ത്ത് സ്റ്റേഷനിലെ ഇന്ത്യന്‍ റിസര്‍ച്ച് സ്റ്റേഷനിലെ സാറ്റലൈറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതായിരുന്നു മംഗള മണിയുടെ ദൗത്യം.