കൊച്ചിയിലെ തീപിടിത്തം; അഗ്നിശമന സംവിധാനം ഒരുക്കുന്നതിൽ ഗുരുതര പാളിച്ച
വെന്‍റിലേഷനുകൾ കുറവായിരുന്നു. ഉണ്ടായിരുന്ന വെന്‍റിലേഷനുകൾ അലുമിനിയം ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നതിനാൽ തീ പടരുന്നതിന്‍റെ ആക്കം കൂട്ടിയെന്നും കണ്ടെത്തല്‍.
കൊച്ചി: കൊച്ചിയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിശമന സേന പരിശോധന നടത്തി. അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗരുതര പാളിച്ച ഉണ്ടെന്നാണ് സംഘത്തിന്‍റെ കണ്ടെത്തൽ. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്കൂട്ടിൽ നിന്നുമാണ് തീപടർന്നത്. വെന്‍റിലേഷനുകൾ കുറവായിരുന്നു. ഉണ്ടായിരുന്ന വെന്‍റിലേഷനുകൾ അലുമിനിയം ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നതിനാൽ തീ പടരുന്നതിന്‍റെ ആഴം കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനകം കളക്ടര്‍ക്ക് സമർപ്പിക്കും.
കൊച്ചിയിൽ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫാൽക്കൺ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 2006ലാണ് കമ്പനി ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് നേടിയത്. പിന്നീട് ഒരിക്കൽപ്പോലും അത് പുതുക്കിയിട്ടില്ല. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേൽ ഫയർ ഓഫിസർമാരുടെ നേതൃത്വത്തലാണ് സുരക്ഷാവീഴ്ച അന്വേഷിക്കുന്നത്.
കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. തീപിടിത്തത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ സമീപത്തെ കെട്ടിടങ്ങളിലുള്ളവരോട് മാറി താമസിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതത് എന്ന് നഗരസഭാ മേയർ ആരോപിച്ചിരുന്നു.