കൊച്ചി തീരത്ത് കപ്പല്‍ ബോട്ടിലിടിച്ച് അപകടം; അന്വേഷണം ആരംഭിച്ചു
- കൊച്ചിതീരത്ത് കപ്പല്‍ ബോട്ടിലിടിച്ച് അപകടം
- രണ്ട് പേര്‍ക്ക് പരിക്കേറ്റു
- അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച സംഭവത്തില്‍ കപ്പലിനെതിരെ മറൈൻ എൻഫോഴ്‌സ്‌മെന്റ് അടക്കമുള്ള വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങി. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ചരക്ക് കപ്പലായ മഹർഷി ഭരദ്വാജ് ആണ് അപകടത്തിന് വഴിവെച്ചത്.
പുലർച്ചെ 4.30 നു കൊച്ചി തുറമുഖത്തിനു പടിഞ്ഞാറ് ഇരുപത് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. മുനമ്പത്ത് നിന്നു പോയ നോഹ എന്ന മത്സ്യബന്ധന ബോട്ടിലേക്ക് കപ്പൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ മുൻഭാഗം തകർന്നു. പള്ളിപ്പുറം സ്വദേശി ജോസി, പറവൂർ തത്തപ്പള്ളി സ്വദേശി അശോകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ അയ്യമ്പിള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വലിയ അപകടം ആണ് ഒഴിവായത് എന്ന് തൊഴിലാളികൾ പറയുന്നു. അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോയി.
കോസ്റ്റ് ഗാർഡിന്റെ അന്വേഷണത്തിൽ മഹർഷി ഭരദ്വാജ് എന്ന ഇന്ത്യൻ എൽ പി ജി സംഭരണ കപ്പലാണ് ഇടിച്ചതെന്നു വ്യക്തമായി. കപ്പൽ കേരളാതിരം വിട്ടിട്ടില്ലെന്നാണ് സൂചന. കപ്പല്‍ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമാ സംഘം, ജില്ലാ കളക്ടർ, പോർട്ട് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.