കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധനവ് ഉടന്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വിദേശികള്‍ക്കായുള്ള നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ് ആശുപത്രികള്‍ പ്രവര്‍ത്തനസജ്ജമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 

സര്‍ക്കാര്‍ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനെറ ഭാഗമായിട്ടാണ് വിദേശികള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കുന്നത്. വിദേശികളുടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായി രൂപീകരിച്ച പൊതു സ്വകാര്യ പങ്കാളിത്ത കമ്പനിക്കു കീഴില്‍, തുടക്കത്തില്‍ ജഹറ, അഹ്മദി എന്നിവിടങ്ങളില്‍ 600 രോഗികളെ വീതം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള രണ്ട് ആശുപത്രികളാണ് ആരംഭിക്കുക. .

2020ഓടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.അത്വരെ ഹെല്‍ത് ഇന്‍ഷുറന്‍സ് നിലവില്‍ നല്‍കുന്നത് പോലെ 50 ദിനാര്‍ തന്നെയായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു.ചനിര്‍ദ്ദിഷ്ട ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാല്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് ഫീസ് 130 ദിനാറാക്കി വര്‍ധിപ്പിക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ചിലത് വാടകക്ക് എടുക്കാന്‍ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയുമായുള്ള കരാര്‍ അടുത്ത വര്‍ഷം ജനുവരി 27 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ചികിത്സ ഇന്‍ഷുറന്‍സ് ആശുപത്രിയിലേക്ക് മാറ്റിയാലും ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടവും നിരീക്ഷണവുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .