ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്‍റെ പരിഷ്കരണങ്ങൾക്കെല്ലാം പൂട്ടുവീഴും. ഭരണസംവിധാനങ്ങളുടെ അടച്ചു പൂട്ടൽ വരെ ഉണ്ടായേക്കാം. പ്രചരണരംഗത്തിറങ്ങിയ മുൻ പ്രസിഡന്‍റ്  ബരാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഇന്ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്‍റ് ഡോണൾഡ് ‌ ട്രംപിന്‍റെ 20 മാസത്തെ 
ഭരണത്തിന്‍റെ ഹിതപരിശോധനയായിട്ടാണ് ഈ ജനവിധി കണക്കാക്കപ്പെടുന്നത്. അഭിപ്രായ സർവ്വേകൾ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻ‌തൂക്കം നൽകുന്നു.

Add Asianetnews as a Preferred SourcegooglePreferred

435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലെ റിപബ്ലിക്കൻ ഭൂരിപക്ഷം അട്ടിമറിക്കാമെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ.

പക്ഷേ സെനറ്റിൽ ഡമോക്രാറ്റുകളുടെ സീറ്റിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കൻ പാർട്ടി. ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്‍റെ പരിഷ്കരണങ്ങൾക്കെല്ലാം പൂട്ടുവീഴും. ഭരണസംവിധാനങ്ങളുടെ അടച്ചു പൂട്ടൽ വരെ ഉണ്ടായേക്കാം.

പ്രചരണരംഗത്തിറങ്ങിയ മുൻ പ്രസിഡന്‍റ് ബരാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ കുടിയേറ്റ പ്രശ്നത്തിൽ ഡമോക്രാറ്റുകൾക്ക് നേരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ റാലികൾ.

ഇരുകൂട്ടരുടേയും പ്രധാനവിഷയം കുടിയേറ്റമാണ്. തോക്ക് നിയന്ത്രണ വിവാദവും ആരോഗ്യപരിരക്ഷയുമാണ് ചൂടുപിടിച്ചിരിക്കുന്ന മറ്റ് രണ്ട് വിഷയങ്ങൾ. ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നതും ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.