വരാപ്പുഴ കസ്റ്റഡി മരണം: എ.വി.ജോര്‍ജിനെ ചോദ്യം ചെയ്തു
- ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ എവി ജോര്‍ജിനെ ചോദ്യം ചെയ്തു
- എ.വി. ജോർജിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം രണ്ട് ദിവസത്തിനകം
- ഐജിയുടെ നേതൃത്വത്തിലാണ് ചോദ്യ ചെയ്യല്‍
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു. എവി ജോർജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടും. എവി ജോർജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
നിയമം പാലിക്കാതെയാണ് ജോർജ് ആര്‍ടിഎഫിനെ അയച്ചതും പ്രതികളെ ജോർജ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും അന്വേഷണ സംഘം. നാലു മണിക്കൂറാണ് ഇന്ന് എവി ജോർജിനെ ചോദ്യം ചെയ്തത്. ഐജിയുടെ നേതൃത്വത്തിലാണ് ചോദ്യ ചെയ്യല്‍. വ്യാജ മൊഴിയെക്കുറിച്ച് എവി ജോര്‍ജ്ജിന് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നത്.
വരാപ്പുഴ സ്റ്റേഷനിൽ വച്ചാണ് ശ്രീജിത്തിനെതിരായ മൊഴികള്‍ തയ്യാറാക്കിയത്. വാസുദേവന്‍റെ മകന്‍ വിനീഷിന്‍റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍റെ മൊഴികളാണ് പൊലീസ് വ്യാജമായി തയ്യാറാക്കിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന റൈറ്റര്‍ അടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചത്.
മൊഴിയുടെ കാര്യത്തില്‍ വ്യക്തത വന്നാല്‍ എവി ജോര്‍ജിനെ ക്രിമനല്‍ കേസില്‍ പ്രതിയാക്കിയേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. നേരത്തെ വകുപ്പുതല നടപടിയെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ റൈറ്ററുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ മാറി. എവി ജോര്‍ജിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.