പി സി ജോര്‍ജിനെ രവി പൂജാരി വിളിച്ചു; തെളിവുമായി കേന്ദ്ര ഏജന്‍സികൾ
അധോലോക കുറ്റവാളി രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ്. സെനഗലിൽ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ . രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് പറഞ്ഞിരുന്നു.
കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സെനഗലിൽ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു
പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്ന് പറഞ്ഞപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ താനും മറുപടി പറഞ്ഞു.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയർന്നുവരുന്നത്. കേസിൽ രവി പൂജാരിയെ പ്രതി ചേർത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി.