നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ഇറാഖി സേന ഉള്ളത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് കനത്ത പ്രതിരോധം നേരിടേണ്ടി വരുന്നുണ്ടെന്ന് ഇറാഖി സേനാ വക്താവ് അറിയിച്ചു. ഇറാഖില്‍ ബാഗ്ദാദ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരമായ മൊസൂള്‍ വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലാണ്. അതി വിദഗ്ദ്ധമായ സൈനിക നീക്കങ്ങളിലൂടെയാണ് ഇറാഖി സൈന്യം മൊസൂളിലേക്ക് എത്തിയത്. മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഇറാഖി സേന എത്തിയിരിക്കുന്നത്. ടാങ്ക്, മെഷീന്‍ ഗണ്‍ എന്നിവ ഉപയോഗിച്ചാണ് ഇറാഖ് സേന ആക്രമണം നടത്തിയത്. അമേരിക്കന്‍ സഖ്യസേനയുടെ സഹായത്തോടെ കനത്ത വ്യോമാക്രമണവും നടത്തി. എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് ഐ എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബോംബാക്രമണങ്ങളിലൂടെയാണ് ഐ എസിന്റെ മറുപടി. ഗ്രനേഡുകളും അവര്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സേന നടത്തുന്ന ആക്രമണത്തെ ഐ എസിന് എത്രനാള്‍ ചെറുക്കാനാകുമെന്ന കാര്യം കണ്ടു അറിയേണ്ടതാണ്.