വളപട്ടണം സഹകരണബാങ്കില്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ തട്ടിപ്പിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടാകുന്നത്.ബാങ്കിന്റെ 2008-2013 കാലത്തെ ഭരണസമിതി വെട്ടിച്ചത് പത്ത് കോടിയിലധികം രൂപയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.നേരത്തെ സഹകരണ സംഘം ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ ബാങ്കില്‍ നിന്ന് ലോണ്‍ അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.എന്നാല്‍ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ സഹകരണ വകുപ്പ് നടപടിയെടുത്തിരുന്നില്ല.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പണം തട്ടിപ്പ് വെളിപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

പല തരത്തിലായിരുന്നു ക്രമക്കേട്.ചതുപ്പ് നിലം ഈടായി കാണിച്ച്, ഇപ്പോള്‍ അറസ്റ്റിലായാവരുടെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ലക്ഷങ്ങള്‍ വായ്പ അനുവദിച്ചു.ഇതേ വായ്പ നിലനില്‍ക്കെ ആധാരം ബിനാമി പേരിലേക്ക് മാറ്റിയെഴുതി മറ്റ് ബാങ്കുകളില്‍ പണയം വച്ച് വീണ്ടും വായ്പ നേടി.ഇങ്ങനെ നേടിയത് മൂന്നരക്കോടി. ചെക്കുകളില്‍ ക്രമക്കേട് കാട്ടി വെട്ടിച്ചത് 1.64 കോടി.ബാങ്കില്‍ പണയം വച്ച സ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയപ്പെടുത്തി നേടിയത് 1.69 ലക്ഷം. വളപട്ടണം ഗ്രാമപഞ്ചായത്തിലുളളവര്‍ക്ക് മാത്രമേ ലോണ്‍ അനുവദിക്കാവൂ എന്നിരിക്കെ മറ്റ് ജില്ലകളില്‍ നിന്നുളളവര്‍ക്ക് ലോണ്‍ അനുവദിച്ചു.വ്യാജപ്പേരുകളിലും ലോണ്‍ നല്‍കി.ഇങ്ങനെ നല്‍കിയ ലോണ്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വടകര സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം നടന്നത്.

കേസിലെ ഒന്നാം പ്രതിയും മുന്‍ ബ്രാഞ്ച് മാനേജരുമായിരുന്ന ജസീല്‍ ഇപ്പോള്‍ ഒളിവിലാണ്.ഇയാളുടെ പിതാവ് ഇബ്രാഹിം,ബാങ്ക് മുന്‍ സെക്രട്ടറി കെ പി ഹംസ,മുന്‍ പ്രസിഡന്റ് സൈഫുദീന്‍ എന്നിവരടക്കമാണ് ഇപ്പോള്‍ അറസ്റ്റിലായത്.