കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ സമരത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്ക്.പെട്രോള്‍ പമ്പുകള്‍ പലതും കാലിയായി തുടങ്ങി. സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ സര്‍ക്കാരിനോട് അനുമതി തേടി. ഇന്ധന നീക്കത്തില്‍ ഐഓസി അധികൃതരുടെ വിവേചനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നു എന്നാരോപിച്ച് ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തി വരുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരത്തെ തുടര്‍ന്ന് ഇന്ധനനീക്കം തടസപ്പെട്ടതോടെ പെട്രോള്‍ പന്പുകളില്‍ ക്ഷാമം രൂക്ഷമായി. ഐഒസിയുമായി കരാറുള്ള ടാങ്കറുകളും പെട്രോള്‍ പമ്പുടമ കളുടെ ടാങ്കറുകളുമടക്കം 700ഓളം വാഹനങ്ങള്‍ ആണ് ഇരുമ്പനത്ത് നിന്ന് ഇന്ധനം കൊണ്ടുപോകുന്നത്. ഇവരില്‍ പമ്പുടമകളുടെ ടാങ്കര്‍ ലോറികള്‍ക്ക് മൂന്നിരട്ടിയിലധികം ലോഡുകള്‍ നല്‍കുന്നെന്ന് ആരോപിച്ചാണ് ടാങ്കര്‍ ലോറി ജീവനക്കാര്‍ സമരം ചെയ്യുന്നത്.ഇത് തങ്ങളുടെ ശമ്പളത്തില്‍ കുറവുണ്ടാക്കുന്നുവെന്നും ലോറി ജീവനക്കാര്‍ ആരോപിക്കുന്നു.

നാനൂറ്റി അന്‍പതിലേറെ ജീവനക്കാര്‍ പങ്കെടുക്കുന്ന സമരത്തെ തുടര്‍ന്ന് ഇന്ധനനീക്കത്തില്‍ എഴുപത് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി. പൊലീസിന്റെ സംരക്ഷണത്തില്‍ ചില പമ്പുകളില്‍ ഇന്ധനം നിറച്ചെങ്കിലും ഇതും രാത്രിയോടെ തീരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.