10 ഐഎസ്‍ ഭീകരര്‍ അറസ്റ്റില്‍; 16 നഗരങ്ങളില്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതി ഇട്ടിരുന്നെന്ന് എന്‍ഐഎ
ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍ ബോംബ് സ്ഫോടന പരമ്പരകള്‍ നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് എൻഐഎ പറഞ്ഞു. പൊതു സ്ഥലങ്ങളിലെ സ്ഫോടന പരമ്പരയോടൊപ്പം ഇവര്‍ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നു.
ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേരെ കൂടി എന്‍ഐഎ ഇന്ന് ദില്ലിയില്‍ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പിടികൂടിയ പത്ത് പേരും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണെന്ന് എന്‍ഐഎ പറഞ്ഞു. 16 പേർ ഐഎൻഎ കസ്റ്റഡിയിലുണ്ട്.
ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ, ക്ലോക്കുകൾ എന്നിവ പിടിച്ചെടുത്തു. ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍ ബോംബ് സ്ഫോടന പരമ്പരകള്‍ നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് എൻഐഎ പറഞ്ഞു. പൊതു സ്ഥലങ്ങളിലെ സ്ഫോടന പരമ്പരയോടൊപ്പം ഇവര്‍ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നു. നിരവധി പ്രമുഖ രാഷ്ട്രീയക്കാര്‍ ഇവരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി എന്‍ഐഎ പറഞ്ഞു. മനുഷ്യ ബോംബ് സ്ഫോടനം ഇവര്‍ നടത്താനും പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നാണ് ഇന്ന് രാവിലെ അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ടവരാണിവരെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എൻഐഎ, യുപി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളില്‍ നിനനാണ് മറ്റുള്ളവരെ ദില്ലിയില്‍ നിന്ന് പിടികൂടിയത്.
ഇസ്ലാമിക് സ്റ്റേറ് അനുകൂലികളുടെ സംഘം പ്രവര്‍ത്തിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തിയത്. ഐഎസ്‍ ഭീകരവാദ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നതായാണ് എന്‍ഐഎക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.