സസ്പെൻഷൻ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ
സർക്കാരിന്‍റെ നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്നാണ് ജേക്കബ് തോമസ് ഹർജിയിൽ ആരോപിയ്ക്കുന്നത്.
ദില്ലി: സസ്പെൻഷൻ ചോദ്യം ചെയ്ത് ജേക്കബ് തോമസ് ഐപിഎസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച സിഎടി, കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് നോട്ടീസയച്ചു.
സർക്കാരിന്‍റെ നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്നാണ് ജേക്കബ് തോമസ് ഹർജിയിൽ ആരോപിയ്ക്കുന്നത്. അഴിമതിയ്ക്ക് എതിരെ സംസാരിക്കാൻ പൗരൻ എന്ന നിലയിൽ അവകാശമുണ്ട്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ നിന്നേ താൻ സംസാരിച്ചിട്ടുള്ളൂ എന്നും ജേക്കബ് തോമസ് ഹർജിയിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് 2017 ഡിസംബറിൽ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെൻഷൻ കാലാവധി സർക്കാർ നീട്ടുകയായിരുന്നു.